തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ 49,900 രൂപയുടെ കണ്ണട വാങ്ങിയ സംഭവത്തില്‍ പിന്തുണയുമായി കൃഷിമന്ത്രിയും റവന്യുമന്ത്രിയും. ചട്ടവിരുദ്ധമായോ അഴിമതിയോ കണ്ണട വാങ്ങിയതിൽ സംഭവിച്ചിട്ടില്ലെന്നും കൃത്രിമ രേഖയുണ്ടാക്കിയുമല്ല അർഹതപ്പെട്ട ആനുകൂല്യമാണ് കൈപ്പറ്റിയതെന്നും മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു. വിവാദമുണ്ടാക്കുന്നത് അനാവശ്യമെന്ന് റവന്യുമന്ത്രി പ്രതികരിച്ചു.
സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങാൻ 49,900 രൂപ മെഡിക്കൽ ഇനത്തിൽ കൈപ്പറ്റിയെന്നു വിവരാവകാശ രേഖ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ റീഇംബെഴ്സ്മെന്‍റ് ഇനത്തില്‍ 425594 രൂപയാണ് സ്പീക്കര്‍ 05.10.2016 മുതല്‍ 19.01.2018 വരെയുള്ള കാലയളവില്‍ കൈപ്പറ്റിയതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നുണ്ട്
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്ണട വാങ്ങിയതെന്നും ഫ്രെയിമിന് 5000 രൂപയില്‍ കൂടരുതെന്ന മാനദണ്ഡം പാലിച്ചാണ് കണ്ണട വാങ്ങിയതെന്നും ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാണ് ലെന്‍സ് ഇത്രയും വിലയുടെത് വാങ്ങിയതെന്നുമായിരുന്നു സ്പീക്കറുടെ വിശദീകരണം. എന്നാല്‍ ചെലവുചുരുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാറിന് ആരോപണം തലവേദനയായി.
