ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന സിറിയയുടെ ആരോപണം പെന്റഗൺ തള്ളി സിറിയൻ സൈന്യം വിമതരുടെ നേർക്ക് രാസായുധം പ്രയോഗിച്ചതിന് പിന്നാലെയാണ് മിസൈൽ ആക്രമണം
സിറിയയിൽ സൈനിക വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം. നിരവധിപ്പേർ മരിച്ചതായി സൂചന. ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന സിറിയയുടെ ആരോപണം, പെന്റഗൺ തള്ളി. യുഎൻ ഇന്ന് അടിയന്തര യോഗം ചേരും.
സിറിയൻ സൈന്യം വിമതരുടെ നേർക്ക് രാസായുധം പ്രയോഗിച്ചതിന് പിന്നാലെയാണ് വ്യോമ താവളത്തിന് നേരെ മിസൈൽ ആക്രമണം ഉണ്ടായത്. ഒട്ടേറെ പേർ മരിച്ചതായി സിറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു. ഹോം പ്രവിശ്യയിലെ തയ്ഫുർ വിമാനത്താവളം ലക്ഷ്യമാക്കി ഒട്ടേറെ മിസൈലുകൾ പതിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. രാസായുധ പ്രയോഗത്തിന് സിറിയ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ മിസൈൽ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് പെന്റഗൺ വക്താവ് പ്രസ്താവനയിൽ അറിയിച്ചു. സിറിയയിലെ സാഹചര്യം നിരീക്ഷിക്കുകയാണെന്നും നയതന്ത്ര തലത്തിൽ മാത്രമാണ് ഇടപെടുന്നത് എന്നുമാണ് അമേരിക്കയുടെ വാദം. ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന പരാമർശം, സിറിയൻ വാർത്താ ഏജൻസി പിന്നീട് നീക്കി. വിമതരുടെ ശക്തികേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടാ രാസായുധ പ്രയോഗത്തിൽ എഴുപത് പേരാണ് മരിച്ചത്.
