കടുത്ത സാമ്പത്തിക ബാദ്ധ്യതയില്‍ പ്രിയാ മോള്‍ ദുഃഖിതയായിരുന്നെന്ന് മാതാവ് ലീല പറഞ്ഞു.

ആലപ്പുഴ: യുവതിയേയും കുഞ്ഞിനേയും കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വല്യാറയില്‍ മഞ്‌ജേഷ് കുമാറിന്റെ ഭാര്യ പ്രിയമോള്‍ (34), മൂന്നര വയസ്സുള്ള മകള്‍ ഹിദ ഗൗരിയേയും ഏപ്രില്‍ 11 മുതല്‍ വീട്ടില്‍ നിന്നും കാണാതായി. അന്വേഷണത്തില്‍ അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിയോടുകൂടി രണ്ടുപേരും ഒരുങ്ങി പോകുന്നത് കണ്ടതായി അയല്‍വാസികള്‍ പറഞ്ഞു. 

കാണാതായ വിവരം വീട്ടുകാര്‍ അറിയുന്നത് വൈകിട്ട് ഏഴുമണിയോടു കൂടിയാണ്. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വീട്ടുകാരോടും അയല്‍വാസികളോടും താനും മോളും കൂടി ആത്മഹത്യ ചെയ്യുമെന്ന് പ്രിയാമോള്‍ പലതവണ പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് ആത്മഹത്യാ കുറിപ്പുകളും കണ്ടെത്തിയിരുന്നു. 

മൂത്തമകനെ മഞ്‌ജേഷിന്റെ കുടുംബ വീട്ടിലേയ്ക്ക് പറഞ്ഞയച്ച ശേഷമാണ് പ്രിയാമോളെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും പോലീസ് അധികൃതരും പല സ്ഥലങ്ങളിലും അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശവാസികള്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതെന്ന് സമീപവാസികളായ ആര്‍ റെജിമോനും പ്രകാശനും പറഞ്ഞു. കടുത്ത സാമ്പത്തിക ബാദ്ധ്യതയില്‍ പ്രിയാ മോള്‍ ദുഃഖിതയായിരുന്നെന്ന് മാതാവ് ലീല പറഞ്ഞു.