കൊല്ലം തേവലക്കരയിലെ മിഥുന്റെ മരണത്തിൽ സ്കൂൾ മാനേജ്മെൻ്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും

കൊല്ലം: കൊല്ലം തേവലക്കരയിലെ മിഥുന്റെ മരണത്തിൽ സ്കൂൾ മാനേജ്മെൻ്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും. സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർക്കെതിരെയും കേസെടുക്കും. അന്വേഷണത്തിന് ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 6 അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ശാസ്താംകോട്ട സിഐ ആയിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ.

വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസുകാരനായ മിഥുൻ മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ കാരണം കാണിക്കൽ നോട്ടീസിന് രണ്ട് ദിവസത്തിനകം മാനേജ്മെൻ്റ് മറുപടി നൽകും. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറാണ് വീഴ്ചകൾ ഉണ്ടാകാനിടയായ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജ്മെൻ്റിന് നോട്ടീസ് നൽകിയത്. കാരണം കാണിക്കൽ നോട്ടീസിൻ്റെ പശ്ചാത്തലത്തിൽ മാനേജ്മെൻ്റ് കമ്മിറ്റി ഉടൻ യോഗം ചേരും. സിപിഎം ലോക്കൽ സെക്രട്ടറിമാർ അടക്കം ഉൾപ്പെടുന്നതാണ് സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി. അപകടമുണ്ടാക്കിയ വൈദ്യുതി ലൈനുകൾ ഇന്നലെ രാത്രി കെഎസ്ഇബി നീക്കം ചെയ്തിരുന്നു. മിഥുൻ്റെ മരണത്തിൽ പൊലീസ് അന്വേഷണവും തുടരുകയാണ്. അസ്വാഭാവിക മരണത്തിനാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുള്ളത്