ഡിവൈഎസ്പിക്കെതിരെയുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളില്‍ നടപടി ഉണ്ടായിട്ടില്ലെങ്കില്‍ അതും പരിശോധിക്കണമെന്നും എംഎല്‍എ പറഞ്ഞു.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ ഇനിയുമുണ്ടെങ്കില്‍ നടപടി ഉണ്ടാവണമെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന്‍. സമയ നഷ്ടം വലുതാണെന്നും പൊലീസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും എംഎല്‍എ പറഞ്ഞു. ഡിവൈഎസ്പിക്കെതിരെയുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളില്‍ നടപടി ഉണ്ടായിട്ടില്ലെങ്കില്‍ അതും പരിശോധിക്കണമെന്നും ആന്‍സലന്‍ എംഎല്‍എ പറഞ്ഞു.

സനലിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതില്‍ വീഴ്ച വരുത്തിയ സജീഷ് കുമാർ, ഷിബു എന്നീ രണ്ടുപൊലീസുകാരെ സസ്പെന്‍റ് ചെയ്തിരുന്നു. പൊലീസ് ആവശ്യപ്പെട്ടത് പ്രകാരമാണ് സനലിനെയുംകൊണ്ട് ആശുപത്രിയില്‍ പോകുന്നതിന് പകരം സ്റ്റേഷനില്‍ പോയതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പറഞ്ഞിരുന്നു. പോകുമ്പോള്‍ സൈറണ്‍ ഇടേണ്ടെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെന്നും അനീഷ് പറഞ്ഞു. സാധാരണയായി പരിക്കേറ്റ ആളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ സൈറണ്‍ ഇടണമെന്നാണ് നിയമം. എന്നാല്‍ സൈറണ്‍ വേണ്ടെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു.