തിരുവനന്തപുരത്ത്: ഡെപ്യൂട്ടി കളക്ടറെ പരസ്യമായി അധിക്ഷേപിച്ച് പാറശ്ശാല എംഎല്‍എ സികെ ഹരീന്ദ്രന്‍. കുന്നത്തുകാല്‍ ക്വാറി അപകടത്തില്‍ മരിച്ച തൊഴിലാളിയുടെ മൃതദേഹവുമായി നാട്ടുകാര്‍ നടത്തിയ ഉപരോധത്തിനിടെയായിരുന്നു അധിക്ഷേപം. സംഭവത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ വിജയ ഇതുവരെ പരാതി നല്‍കിയിട്ടില്ല.

 കുന്നത്തുകാല്‍ ക്വാറി അപകടവുമായി ബന്ധപ്പെട്ട പ്രതിഷേധസമരത്തിനിടെയാണ് സംഭവം. ക്വാറി പൂട്ടണമെന്നും മരിച്ചവരുടെ ആശ്രിതര്‍ക്ക് 25ലക്ഷം രൂപ സഹായധനം അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മാരായമുട്ടത്ത് റോഡ് ഉപരോധിച്ചു. തിനിടെ ക്വാറി ഉടമകളില്‍ നിന്നും ഒരു ലക്ഷം രൂപ വാങ്ങി മരിച്ച തൊഴിലാളിയുടെ ബന്ധുക്കള്‍ക്ക് ഉടന്‍ നല്‍കുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ പ്രഖ്യാപിച്ചതാണ് സ്ഥലം എംഎല്‍എയെ പ്രകോപിപ്പിച്ചത്. നാട്ടുകാര്‍ നോക്കിനില്‍ക്കെ എംഎല്‍എ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി അധിക്ഷേപിച്ചു.

ഇതോടെ നാട്ടുകാരും ക്ഷുഭിതരായി. സഹായധനം സര്‍ക്കാര്‍ നല്‍കുമെന്ന് എംഎല്‍എ പ്രഖ്യാപിച്ചതോടെ രംഗം ശാന്തമായി. സംഭവത്തെക്കുറിച്ച് ജില്ലാകളക്ടര്‍ ഡെപ്യൂട്ടികളക്ടറോട് വിവരങ്ങളാരാഞ്ഞിട്ടുണ്ട്. 25 ലക്ഷം രൂപ സഹായം വേണമെന്ന നാട്ടുകാരുടെ ആവശ്യം മന്ത്രിസഭായോഗം പരിഗണിക്കുമെന്ന് എംഎല്‍എ ഉറപ്പ് നല്‍കി.