തിരുവനന്തപുരം: വലിയതുറയില്‍ കുട്ടികളെ തട്ടികൊണ്ടുപോകാന്‍ പെണ്‍വേഷം കെട്ടിയെത്തിയെന്ന് ആരോപിച്ച് നാട്ടുകാര്‍ ട്രാന്‍സ്ജെന്‍ഡറെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണറാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. വലിയതുറ പോലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ കണ്ടാല്‍ അറിയാവുന്ന 15 പേര്‍ക്കെതിരെയാണ് കേസേടുതതെന്നു വലിയത്തുറ എസ്.ഐ വിനേഷ് കുമാര്‍ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് വലിയതുറയില്‍ വച്ച് ട്രെന്‍സ്ജെന്‍ഡര്‍ നാവായികുളം സ്വദേശി ചന്ദന എന്ന ഷാനി(28)നെ നാട്ടുകാര്‍ മര്‍ദ്ദിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ വന്നയാളാണെന്നാരോപിച്ചായിരുന്നു ആക്രമം. ഇവരുടെ ഫോണ്‍ പിടിച്ചു വാങ്ങുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകളയുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് ഇതുവരെ കേസെടുത്തിരുന്നില്ല. ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ ഇല്ലാത്തതാണ് നാട്ടുകാരുടെ സംശയത്തിന് ഇടയാക്കാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനു തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഇടപ്പെടാത്തതിനാല്‍ ഇനിയും ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഭയത്തിലാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം. 

കുറേ കാലമായി നാഗർകോവിലില്‍ താമസിക്കുന്ന ചന്ദന അടുത്തിടെയാണ് തിരിക്കെ നാട്ടിലേക്ക് എത്തിയതെന്ന് പറയുന്നു. ട്രാൻസ്‌ജെൻഡർ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ രേഖ ഇല്ലാത്തതും അടുത്തിടെയായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളുമാണ് നാട്ടുകാരുടെ സംശയത്തിന് ഇടയാക്കാൻ കാരണമെന്ന് പോലീസ് പറയുന്നു. എന്നാൽ ഇത്തരത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിനു തിരിച്ചറിയൽ കാർഡുകൾ നൽകാൻ സർക്കാർ ഇടപ്പെടുന്നില്ലായെന്നത് ഇനിയും ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാൻ ഇടയാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.