യുവാക്കളെ അലഞ്ഞ് നടക്കാന്‍ അനുവദിക്കുന്ന മാതാപിതാക്കളാണ് രാജ്യത്ത് ബലാത്സംഗം വര്‍ദ്ധിക്കുന്നതിന് കാരണം

ഉത്തര്‍പ്രദേശ് : രാജ്യത്ത് ബലാത്സംഗക്കേസുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണം മാതാപിതാക്കളും മൊബൈല്‍ ഫോണുമാണെന്ന് ബിജെപി എം എല്‍എ. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്ര സിങാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. നേരത്തെ മൂന്നു കുട്ടികളുടെ മാതാവിനെ ആര്‍ക്കും ബലാത്സംഗം ചെയ്യാന്‍ കഴിയില്ലെന്ന് പ്രസ്താവന നടത്തിയ ആളാണ് സുരേന്ദ്ര സിങ്.

ഇന്നത്തെ യുവാക്കളെ അലഞ്ഞ് നടക്കാന്‍ അനുവദിക്കുന്ന മാതാപിതാക്കളാണ് രാജ്യത്ത് ബലാത്സംഗം വര്‍ദ്ധിക്കുന്നതിന് കാരണം. യുവജനങ്ങളെ കൃത്യമായി നിയന്ത്രിച്ച് അടക്കത്തിലും ഒതുക്കത്തിലും വളര്‍ത്താന്‍ ഇന്നത്തെ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നില്ലെന്ന് സരേന്ദ്രസിങ് പറഞ്ഞു. പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുന്നതും അപകടം വര്‍ദ്ധിപ്പിക്കുന്ന സംഭവമാണ്.

വിലക്കുകളില്ലാത്ത വിശാലമായ സ്വതന്ത്ര്യം അനുഭവിക്കുന്ന കുട്ടികളാണ് ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നാവോ പീഡനക്കേസില്‍ കുല്‍ദീപ് സിങ് സെങ്കാറിനെ സുരേന്ദ്ര സിങ് പിന്തുണച്ചിരുന്നു. തുടര്‍ച്ചയായി വിവാദ പ്രസ്താവനകള്‍ നടത്തിയ സിങ് അടുത്തിടെ മമത ബാനര്‍ജിയെ ശൂര്‍പണഖ എന്ന് വിളിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് സുരേന്ദ്ര സിങിന്റെ പ്രസ്താവന.