ആരോപണങ്ങളിൽ പാർട്ടി പ്രവർത്തകർ തളരേണ്ടതില്ല. തനിക്കെതിരെ എത്രത്തോളം അപവാദ പ്രചാരണം കോൺഗ്രസ് നടത്തുന്നുവോ അത്രത്തോളം താമര വിരിയുമെന്നും നരേന്ദ്രമോദി പറഞ്ഞു.

ദില്ലി: റഫാല്‍ അഴിമതി ആരോപണത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ താഴെയിറക്കാൻ രാജ്യാന്തര സഖ്യത്തിനാണ് കോൺഗ്രസ് ശ്രമമെന്ന് മോദി ആരോപിച്ചു. ആരോപണങ്ങളിൽ പാർട്ടി പ്രവർത്തകർ തളരേണ്ടതില്ല. തനിക്കെതിരെ എത്രത്തോളം അപവാദ പ്രചാരണം കോൺഗ്രസ് നടത്തുന്നുവോ അത്രത്തോളം താമര വിരിയുമെന്നും നരേന്ദ്രമോദി പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങളിൽ പോലുമില്ലാതിരുന്ന മുത്തലാഖ് ഇന്ത്യയിൽ നിലനിർത്തിയത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണെന്നും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി വ്യക്തമാക്കി. 

Add Asianetnews as a Preferred SourcegooglePreferred

രണ്ടു മൂന്നു മാസത്തിനുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്ന് രാഹുല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മോദിയുടെ മറുപടി. റഫാൽ ആരോപണത്തിന് പിന്നിൽ രാജ്യാന്തര ഗൂഡാലോചനയെന്ന് ബി.ജെ.പി വാദിക്കുമ്പോഴും പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തിന്‍റെ മൂര്‍ച്ച കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കുറയ്ക്കുന്നില്ല. മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വെളിപ്പെടുത്തൽ തുടക്കം മാത്രമെന്നാണ് രാഹുലിന്‍റെ പക്ഷം.

അതേസമയം മോദി കാവല്‍ക്കാരനല്ല, കള്ളനാണെന്ന രാഹുലിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രവിശങ്കര് പ്രസാദ് രംഗത്തെത്തി. അഴിമതിയിൽ മുങ്ങിയത് ഗാന്ധി കുടുംബമാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആയുധ വ്യാപാരിയെ റഫാലിൽ പങ്കാളിയാക്കാൻ റോബര്‍ട്ട് വധ്ര ശ്രമിച്ചെന്നും മന്ത്രി ആരോപിച്ചു. രാഹുലിന്‍റെ കള്ളൻ പ്രയോഗത്തിനെതിരെ അമേതിയിൽ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.