പൂരപ്പെരുമ മുതൽ കലാഭവൻ മണി വരെ; തൃശ്ശൂരുകാരെ കയ്യിലെടുത്ത് മോദി
പ്രസംഗത്തിന്‍റെ തുടക്കത്തിൽ തന്നെ സാംസ്കാരിക നഗരിയുടെ സമഗ്ര ചിത്രം മോദി വരച്ചിട്ടു. കലാഭവന്‍ മണിയും കമല സുരയ്യയും അടക്കമുള്ള സാംസ്കാരിക പ്രമുഖരെ പരാമര്‍ശിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.
തൃശ്ശൂർ: യുവമോർച്ച സമ്മേളനത്തിന് തൃശ്ശൂർ തേക്കൻകാട് മൈതാനത്ത് വന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത് തൃശ്ശൂരുകാരെ കയ്യിലെടുത്ത്. പ്രസംഗത്തിന്‍റെ തുടക്കത്തിൽ തന്നെ സാംസ്കാരിക നഗരിയുടെ സമഗ്ര ചിത്രം മോദി വരച്ചിട്ടു. കലാഭവന്‍ മണിയും കമല സുരയ്യയും അടക്കമുള്ള സാംസ്കാരിക പ്രമുഖരെ പരാമര്‍ശിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.
പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത് ഇങ്ങനെ: കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലെത്തി ചേരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രവും തൃശ്ശൂര്‍ പൂരവുമടക്കം ആഗോളപ്രസിദ്ധമാണ് ഇവിടം. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകമാണ് ഇവിടെ കാണുന്നത്.
കമലാസുരയ്യ, ബാലാമണി, വികെഎന്‍, സുകുമാര്‍ അഴീക്കോട്,എം ലീലാവതി തുടങ്ങിയ മഹാന്‍മാര്‍ക്ക് ജന്മം നല്‍കിയ ഭൂമിയാണ് തൃശ്ശൂരിന്‍റേത്. മലയാള ചലച്ചിത്ര രംഗത്തിന് സംഭാവനകള്‍ നല്‍കിയ പ്രതിഭകളുടെ നാടാണിത്. ഈ നാടിന്‍റെ കലാകാരന്‍ കലാഭവന്‍ മണി, ബഹദൂര്‍ എന്നീ സിനിമനടന്‍മാരേയും ഞാനീ നിമിഷത്തില്‍ ഓര്‍ക്കുന്നു.
കലാഭവന്‍ മണിയെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശമെത്തിയപ്പോള്‍ ആരവത്തോടെയായിരുന്നു സദസിലെ പ്രതികരണം. തുടർന്നിങ്ങോട്ടാണ് വികസവും രാഷ്ട്രീയവും പറഞ്ഞ് മോദി കത്തിക്കയറിയത്.