മോര്‍ബിയില്‍ ഇന്ദിരാഗാന്ധി മൂക്കുപൊത്തിയത് ഓര്‍മ്മിപ്പിച്ച് മോദി
അഹമ്മദാബാദ്: ജിഎസ്ടി ഗബ്ബർ സിംഗ് ടാക്സാണെന്ന് വിമർശിച്ച രാഹുൽ ഗാന്ധിക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതകാലം മുഴുവൻ രാജ്യത്തെ കൊള്ളയടിച്ചവർക്ക് കൊള്ളക്കാരുടെ പേരുമാത്രമേ ഓർമ്മയുണ്ടാകുവെന്ന് മോദി സൗരാഷ്ട്രയിലെ മോർബിയിൽ പറഞ്ഞു. നല്ല സമയത്തും മോശം സമയത്തും താൻ മോര്‍ബിയിലെ ജനങ്ങളോടൊപ്പം നിന്നിട്ടുണ്ടെന്നും മോദി.
ദുരിത സമയത്ത് മോർബിയിലെത്തിയ രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധി മൂക്കുപൊത്തിപ്പിടിച്ചുകൊണ്ടുനടന്ന ചിത്രം ചിത്രലേഖ മാസിക പ്രസിദ്ധീകരിച്ചതും മോദി ഓർപ്പിച്ചു. ഡിസംബർ ഒൻപതിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന സൗരാഷ്ട്രയിലും ദക്ഷിണ ഗുജറാത്തിലുമാണ് മോദി പര്യടനം നടത്തുന്നത്.
ഇതിനിടെ കഴിഞ്ഞദിവസം മോദിയുടെ ജസ്ദനിലേയും ധാരിയിലേയും റാലികളില്‍ പതിനായിരം പേര്‍ പോലും എത്തിയില്ലെന്ന് പലമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മോദി പ്രസംഗിക്കുമ്പോള്‍ നൂറ് കണക്കിന് കസേരകള്‍ കാലിയായി കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ വ്യാപകമായി പ്രചരിപ്പിച്ചു.
കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ കാര്‍ഡ് ഇറക്കുകയാണെന്ന ആരോപണം ഉയരുന്നതിനിടെ ഇന്ന് സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി പ്രചാരണം തുടങ്ങുന്നത്. രാജ്യത്തെവിറ്റ പാര്‍ട്ടിയാണെ് കോണ്‍ഗ്രസെന്ന മോദിയുടെ ആരോപണത്തിന് രാഹുല്‍ മറുപടി നല്‍കുമോയെന്ന് ഏവരും ഉറ്റുനോക്കുന്നു.