ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് നാളെ തുടക്കം. ചരിത്രപരമായ സന്ദര്‍ശനമാണ് മോദിയുടേതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള ധാരണ മോദി നടത്തുന്ന കൂടിക്കാഴ്ചകളിലുണ്ടാവും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യന്‍ സമയം നാളെ വൈകിട്ട് 6.30നാണ് മൂന്ന് ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെല്‍ അവീവില്‍ എത്തുന്നത്. ഇന്ത്യ-ഇസ്രയേല്‍ നയതന്ത്ര ബന്ധം 25 കൊല്ലം മുമ്പ് സ്ഥാപിച്ചെങ്കിലും ഇതാദ്യമായാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേലില്‍ എത്തുന്നത്. ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് എത്തുന്നതെന്നും ഇത് ചരിത്രപരമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. സന്ദര്‍ശനത്തിന്റെ മൂന്നു ദിവസവും നെതന്യാഹു മോദിക്കൊപ്പം ഉണ്ടാകും. 1918ല്‍ ഹൈഫാ നഗരം മോചിപ്പിക്കാനുള്ള ഏറ്റുമുട്ടലില്‍ മരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് മോദി ആദരാഞ്ജലി അര്‍പ്പിക്കും. ഭീകരവിരുദ്ധ നീക്കത്തിന് ഉപയോഗിക്കാവുന്ന പെലറ്റില്ലാ ഗ്രോണ്‍ വിമാനങ്ങള്‍ നീരീക്ഷണ ഉപകരണങ്ങളും വാങ്ങാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും

പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനം പലസ്തീനുമായും ഗള്‍ഫ് രാജ്യങ്ങളുമായും ഇന്ത്യയുടെ ബന്ധത്തെ ബാധിക്കാതിരിക്കാനുള്ള കരുതലിലാണ് വിദേശകാര്യമന്ത്രാലയം. പലസ്തീന്‍ അവകാശവാദം ഉന്നയിക്കുന്ന ഇസ്രയേലിലെ മേഖലകളൊന്നും സന്ദര്‍ശിക്കേണ്ടെന്ന് മോദി തീരുമാനിച്ചിട്ടുണ്ട്.