മാപ്പ് അപേക്ഷയുമായി മോഹനന്‍

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയ്ക്കെതിരെ ശക്തമായ ജാഗ്രത പ്രഖ്യാപിക്കപ്പെട്ട സമയത്ത് തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം നടത്തിയ ചികില്‍സകന്‍ എന്ന് അവകാശപ്പെടുന്ന മോഹനന്‍ മാപ്പ് ചോദിച്ച് രംഗത്ത്. ആരോഗ്യ വകുപ്പിനോടും പിണറായി സര്‍ക്കാരിനോടും മാപ്പു ചോദിക്കുന്നു. ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. ഭീകരമായ അന്തരീക്ഷം ഉണ്ടാകാതിരിക്കാനാണ് താന്‍ പറഞ്ഞത്. കൂടിയിരുന്ന് ആലോചിച്ച് നിപാ എന്ന് വലിയ വിപത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കാം. തന്‍റെ വാക്കില്‍ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും മോഹനന്‍ പറഞ്ഞു. 

അസുഖ ബാധിതമായ സ്ഥലമായ പേരാമ്പ്രയിൽ നിന്ന് ശേഖരിച്ച, വവ്വാലുകൾ ഭാഗികമായി ആഹരിച്ചത് എന്ന് അവകാശപ്പെടുന്ന കായ്ഫലങ്ങൾ ഭക്ഷിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിലൂടെ 
മോഹനൻ പങ്കുവച്ചിരുന്നു. വവ്വാലുകൾ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങൾ കഴിച്ചാൽ വൈറസ് ബാധ ഉണ്ടാവില്ല. ആരോഗ്യ വകുപ്പാണ് നിപ്പാ വൈറസിന് കാരണമെന്ന് അദ്ദേഹം അതിൽ ആരോപിക്കുന്നു.

പ്രസിദ്ധീകരിച്ചതിനു ശേഷം എട്ടു മണിക്കൂറിനുള്ളിൽ 15000 ഷെയർ ആണ് ആ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. മോഹനനെതിരെയും സമാനമായ രീതിയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചതിന് ജേക്കബ് വടക്കാഞ്ചേരിയ്ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. കേരള സ്വകാര്യ ആയുര്‍വ്വേദ ഡോക്ടര്‍മാരുടെ സംഘടനയുടെ പരാതിയിലാണ് കേസ് എടുത്തത്. ഇതിന് പിന്നാലെയാണ് മാപ്പ് അപേക്ഷിച്ച് മോഹനന്‍ രംഗത്തെത്തിയത്.