വയനാട്: ജില്ലയില്‍ വനത്തോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമങ്ങള്‍ കുരങ്ങുപനി ഭീതിയില്‍. വയനാട്ടില്‍ ചികിത്സ തേടിയെത്തിയ നീലഗിരി ജില്ലയിലെ മൂന്നുപേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതും ഇവരില്‍ ഒരാള്‍ മരിക്കുകയും ചെയ്തതോടെയാണ് ആശങ്ക വര്‍ധിച്ചിരിക്കുന്നത്. വയനാട്ടിലെ വനമേഖലകളില്‍ കുരങ്ങുപനിക്ക് കാരണമാകുന്ന വൈറസിന്റെ സാന്നിധ്യം വീണ്ടും കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലകലക്ടര്‍ എസ്. സുഹാസ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വനത്തിനുള്ളില്‍ നിന്നും ശേഖരിച്ച സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ലാബില്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. 

2015ലാണ് വയനാട്ടില്‍ ആദ്യമായി കുരങ്ങുപനി പടര്‍ന്നുപിടിച്ചത്. 130 ഓളം പേര്‍ക്ക് അന്ന് പനി സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 11 പേര്‍ മരണപ്പെട്ടതോടെ ജില്ലയിലെ തൊഴിലാളിസമൂഹവും മറ്റും ഭീതിയിലായിരുന്നു. 2016ല്‍ 11 പേര്‍ക്ക് പനി കണ്ടെത്തിയിരുന്നെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കുരങ്ങുകള്‍ കൂട്ടത്തോടെ നഗരത്തില്‍ പോലും തമ്പടിക്കാന്‍ തുടങ്ങിയതോടെ എല്ലാ തൊഴില്‍ മേഖലയിലുള്ളവരും കുരങ്ങുപനി ഭീതിയിലാണ്. അതേ സമയം വയനാട്ടില്‍ എവിടെയും ഈ വര്‍ഷം കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

മുന്‍കരുതല്‍ ഇങ്ങനെ
മുന്‍വര്‍ഷങ്ങളിലേത് പോലെ പ്രതിരോധ വാക്‌സിനുകള്‍ നല്‍കല്‍ തന്നെയായിരിക്കും പ്രധാനമായും ചെയ്യുക. ഇതിനൊപ്പം കാടുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുടെ ദേഹത്ത് ചെള്ളിനെ ചെറുക്കാനുള്ള മരുന്ന് പുരട്ടും. കാട്ടിലേക്ക് മേയ്‌ക്കാനായി വിടുന്ന വളര്‍ത്തുമൃഗങ്ങളുടെ ദേഹത്തും ഇത്തരത്തില്‍ മരുന്ന് പുരട്ടും. കഴിയുന്നതും കുരങ്ങുകളെ അകറ്റി നിര്‍ത്തണം. ജീവനില്ലാതെയോ അവശനിലയിലോ കുരങ്ങുകളെ കണ്ടാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കാനും നിര്‍ദേശമുണ്ട്.