ഫെബ്രുവരി 14ന് ആക്രമണം നേരിടേണ്ടി വന്നതിന് പിന്നാലെ അനീഷും സുഹൃത്തും കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതിന് ശേഷം ഫെബ്രുവരി 19ന് ഐ സപ്പോര്‍ട്ട് അഴീക്കല്‍ എന്ന ഫേസ്ബുക്ക് പേജില്‍ പുതിയ വീഡിയോ അപ് ലോഡ് ചെയ്താണ് പ്രതികളുടെ സുഹൃത്തുക്കള്‍ അപമാനിച്ചത്. അനീഷിനെയും പെണ്‍കുട്ടിയെയും അപമാനിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ വീഡിയോ അപ്‍ലോഡ് ചെയ്തത്.

ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അപമാനിക്കുന്നുവെന്ന് കാണിച്ച് അനീഷ് രണ്ട് ദിവസം കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ വിളിച്ച് പരാതി പറഞ്ഞു. ഇക്കാര്യം പരിശോധിക്കാമെന്ന് പൊലീസ് ഉറപ്പുനല്‍കി. രണ്ട് ദിവസം മുമ്പും അനീഷ് പൊലീസിനെ സമീപിച്ചു. ഇന്നലെ രാത്രി വരെ ഈ വീഡിയോ ഫേസ്ബുക്ക് പേജിലുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ ഇത് മാറ്റി. പ്രതികള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. സദാചാര ഗുണ്ടാ ആക്രമണം കൊല്ലം പൊലീസും അനീഷിന്റെ ആത്മഹത്യ പാലക്കാട് പൊലീസുമായിരിക്കും അന്വേഷിക്കുക. നരഹത്യക്ക് കേസെടുക്കുന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.