മൂന്നുവര്‍ഷത്തിനിടെ പീഡിപ്പിച്ചത് 13 തവണ ബിഷപ്പിനെതിരെ കൂടതല്‍ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കത്തോലിക്കാ സഭയിലെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗ ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. എറണാകുളത്ത് 2014 മേയ് അഞ്ചിനു നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ബിഷപ് തന്നെ പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീയുടെ വെളിപ്പെടുത്തല്‍.

രാത്രി 10.45-നു മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലേക്ക് കൊണ്ടു പോയി. അവിടെ നിന്നും തിരിച്ച് മടങ്ങാന്‍ തുടങ്ങിയപ്പോള്‍ ബിഷപ്പ് ളോഹ ഇസ്തിരിയിട്ടു തരാന്‍ ബിഷപ് ആവശ്യപ്പെട്ടു. ളോഹയുമായി തിരികെയെത്തിയപ്പോള്‍ കന്യാസ്ത്രീയെ കടന്നുപിടിക്കുകയും വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍. 

2016 വരെ, 13 തവണ തന്നെ ബിഷപ്പ് പീഡിപ്പിച്ചെന്നാണ് നാല്‍പ്പത്താറുകാരിയായ കന്യാസ്ത്രീ പരാതിയില്‍ പറയുന്നത്. പീഡനം ചെറുത്തതോടെ ദൈനംദിനജോലികള്‍ വരെ തടസപ്പെടുത്തുന്ന തരത്തില്‍ ദ്രോഹിക്കാന്‍ തുടങ്ങി. ഒടുവില്‍ ബിഷപ്പിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു പരാതി നല്‍കുകയായിരുന്നു. എന്നാല്‍ വീണ്ടും മാനസികപീഡനം തുടര്‍ന്നപ്പോഴാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയതെന്ന് പരാതിക്കാരി പറയുന്നു.

ബലാത്സംഗക്കുറ്റം ആരോപിച്ച് നല്‍കിയ പരാതിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറല്ല. കാര്യങ്ങൾ അറിയിക്കേണ്ടവരെ അറിയിച്ചു കഴിഞ്ഞുവെന്നും വെളിപ്പെടുത്തേണ്ട സമയത്ത് കാര്യങ്ങൾ പറയുമെന്നും അവര്‍ പറഞ്ഞു.