ഏറ്റവുമധികം സഹായാഭ്യര്‍ത്ഥനകളെത്തിയത് പത്തനംതിട്ടയില്‍ നിന്ന്. പ്രായമായവരും,  കുട്ടികളുമുള്‍പ്പെടുന്ന കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തണമെന്ന് കരഞ്ഞ് അഭ്യര്‍ത്ഥിക്കുന്ന വീഡിയോകള്‍ 

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് സഹായമഭ്യര്‍ത്ഥിച്ച് കൂടുതല്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കപ്പെടുകയാണ്. പത്തനംതിട്ടയില്‍ നിന്നാണ് ഏറ്റവുമധികം വീഡിയോകള്‍ പുറത്തുവന്നത്. ജില്ലയില്‍ തന്നെ ഏറ്റവുമധികം കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്നത് റാന്നിയിലാണ്. ഇപ്പോഴും ഔദ്യോഗികമായി എത്ര പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നതെന്ന് അറിവായിട്ടില്ല. 

വെള്ളത്തില്‍ മുങ്ങിയ വീടുകളുടെ ടെറസുകളിലായാണ് ഇപ്പോള്‍ നിരവധി കുടുംബങ്ങള്‍ അഭയം തേടിയിരിക്കുന്നത്. ഇവര്‍ക്ക് കൃത്യമായി കുടിവെള്ളമോ, വെളിച്ചമോ പോലും ലഭ്യമല്ല. മൊബൈല്‍ ഫോണുകളില്‍ അവശേഷിക്കുന്ന ചാര്‍ജ്ജുപയോഗിച്ചാണ് പലരും സഹായഭ്യര്‍ത്ഥനയുമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്നത് തന്നെ. പ്രായമായവരും, കിടപ്പിലായവരും, സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തണമെന്ന് കരഞ്ഞ് അഭ്യര്‍ത്ഥിക്കുന്ന വീഡിയോകള്‍ വ്യാപകമായാണ് പങ്കുവയ്ക്കുപ്പെടുന്നത്. 


റാന്നി -പേട്ട, ഇടപ്പാവൂര്‍ മാമൂക്ക് മേഖലകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലായി ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.