പൊലീസിന്‍റെ പോർട്ടലിൽ കൂടുതൽ യുവതികൾ അനുമതി തേടി രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്തത് 10മുതൽ 50വരെ വയസ്സിനിടയിലുള്ള 550 യുവതികള്‍. 

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന് അനുമതി തേടി കൂടുതൽ യുവതികള്‍ രംഗത്ത്. 10 നും 50 നും ഇടയില്‍ പ്രായമുള്ള 550 യുവതികളാണ് പൊലീസ് പോര്‍ട്ടലില്‍ ദര്‍ശനാനുമതി തേടി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും. ഇതുവരെ മൂന്നര ലക്ഷം പേരാണ് തീര്‍ത്ഥാടനത്തിനായി ബുക്ക് ചെയ്തത്. കൂടുതല്‍ പേര്‍ ഇനിയും ബുക്ക് ചെയ്യുമെന്നാണ് കരുതുന്നതെന്ന് പൊലീസ് അറിയിച്ചു. 

ശബരിമല സ്ത്രീപ്രവേശനത്തിന് എതിരായ സമരമൊന്നും സ്ത്രീകളെ പിന്നോട്ടടിച്ചിട്ടില്ലെന്ന് തന്നെയാണ് ഈ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം പോര്‍ട്ടലില്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ശബരിമലയില്‍ തിരക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് പൊലീസ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. കെ.എസ്.ആര്‍.ടി.സിയുമായി ഈ പോര്‍ട്ടല്‍ ബന്ധപ്പെടുത്തിയിട്ടുമുണ്ട്.

നിരവധി പേര്‍ ആശങ്കയോടെയാണ് വിളിക്കുന്നതെന്നും ശബരിമലയില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നും സുരക്ഷിതമായ ദര്‍ശനത്തിന് എല്ലാ ക്രമീകരണവും നടത്തിയിട്ടുണ്ടെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരത്തെ പറഞ്ഞിരുന്നു. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തെരഞ്ഞെടുക്കാനുള്ള സംവിധാനം പൊലീസ് ഒരുക്കിയത്. കാല്‍നടയായി പോകുന്നവര്‍ ഒഴികെ നിലയ്ക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കെ.എസ്.ആര്‍.ടിസി ടിക്കറ്റ് നിര്‍ബന്ധമായതിനാല്‍ ടിക്കറ്റ് ബുക്കിങ്ങും ദര്‍ശന സമയവും ഒരുമിച്ച് ലഭ്യമാകുന്ന തരത്തിലാണ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയും പൊലീസും സംയുക്തമായാണ് പോര്‍ട്ടല്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.