വിവാഹത്തിന് തടസ്സമാകുമെന്ന് ഭയന്ന് നവജാത ശിശുവിന്റെ അറാമത്തെ വിരൽ അമ്മ മുറിച്ചുമാറ്റി;രക്തം വാർന്ന് കുഞ്ഞ് മരിച്ചു
ഡിസംബർ 22നാണ് താരാഭായ്ക്ക് ഇരുകൈകളിലും കാലുകളിലും ആറു വിരലുകളുമായി കുഞ്ഞ് ജനിച്ചത്.
ഭോപ്പാൽ: ഇരു കൈകളിലും കാലുകളിലും ആറ് വിരലുകളുമായി ജനിച്ച പെൺകുഞ്ഞിന്റെ ആറാമത്തെ വിരലുകൾ അമ്മ മുറിച്ചു മാറ്റി. മധ്യപ്രദേശിലെ ഖണ്ട്‌വയിലുള്ള ഗോത്രഗ്രാമമായ സുന്ദർദേവിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. താരാഭായ് എന്ന സ്ത്രീയാണ് കുഞ്ഞിന്റെ വിരലുകൾ മുറിച്ചുമാറ്റിയത്. കടുത്ത രക്തസ്രാവത്തെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞ് മരിക്കുകയും ചെയ്തു. കുട്ടിയുടെ വിവാഹത്തിന് അധിക വിരലുകൾ തടസ്സമാകുമെന്ന് ഭയന്നാണ് താരാഭായ് വിരലുകൾ മുറിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഡിസംബർ 22നാണ് താരാഭായ്ക്ക് ഇരുകൈകളിലും കാലുകളിലും ആറു വിരലുകളുമായി കുഞ്ഞ് ജനിച്ചത്. ശേഷം കുഞ്ഞിന്റെ അധിക വിരലുകൾ മുറിച്ചുമാറ്റി ചാണകവും തേച്ചു. തുടർന്ന് കടുത്ത രക്തസ്രാവം അനുഭവപ്പെട്ട കുഞ്ഞ് മരിച്ചതോടെ താരാഭായ് മൃതദേഹം കുഴിച്ചിട്ടു. അതേ സമയം മാധ്യമങ്ങളിൽ വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ ഗ്രാമത്തിലെ പ്രസവവുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങളുടെ ചുമതലയുള്ള ജീവനക്കാരനെതിരെ നടപടി ആരംഭിച്ചതായി
ബ്ലോക്ക് മെഡിക്കൽ ഓഫീസർ (ബിഎംഒ) ഡോ ശൈലേന്ദ്ര കത്തരിയ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം തുടർനടപടിയിലേക്ക് കടക്കുമെന്നും താരാഭായിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എസ് പി രുചിവർധൻ മിശ്ര പറഞ്ഞു.