ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു അമ്മയും സഹോദരിയും ചേര്‍ന്ന് പ്രതിയെ കുടുക്കിയത് ആസൂത്രണം ചെയ്ത്

ഭോപ്പാല്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകളെ ബലാത്സംഗം ചെയ്ത യുവാവിനെ കെണിയില്‍ കുടുക്കി പിടികൂടി അമ്മ. ശ്യാമള ഹില്‍സ് സ്വദേശിനിയാണ് ആസൂത്രിതമായി പ്രതിയായ 22കാരനെ പിടികൂടിയത്. 

പെണ്‍കുട്ടിയുടെ അയല്‍ക്കാരന്‍ കൂടിയാണ് പ്രതിയും ശ്യാമള ഹില്‍സ് സ്വദേശിയുമായ സമീര്‍ ഖാന്‍. സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ വച്ച് സമീര്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. ഒരു ദിവസം ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി ഇക്കാര്യം അമ്മയോട് തുറന്നുപറഞ്ഞത്. തുടര്‍ന്ന് അമ്മയും സഹോദരിയും ചേര്‍ന്ന് സമീറിനെ കുടുക്കാന്‍ കെണിയൊരുക്കുകയായിരുന്നു. സമീറിനോട് ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ പെണ്‍കുട്ടി ആളൊഴിഞ്ഞ സ്ഥലത്തേക്ക് സമീറിനെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. 

ആസൂത്രണം ചെയ്ത പ്രകാരം പെണ്‍കുട്ടിയും അമ്മയും സഹോദരിയും ചേര്‍ന്ന് പ്രതിയെ പിടിച്ചുവച്ചു. ശേഷം പൊലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി സമീറിനെ അറസ്റ്റ് ചെയ്തു.