മകന്‍റെ അടിയേറ്റ് കരുവാളിച്ച ശരീരവുമായി അംബുജാക്ഷിയമ്മയെ നാട്ടുകാരാണ് സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇളയമകൻ നിരന്തരം മർദ്ദിക്കാറുണ്ടെന്നും ഇനി മക്കളുടെ അടുത്തേക്ക് പോകേണ്ടെന്നും ആശുപത്രിയിൽ കഴിയുന്ന അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആശുപത്രിയിലെത്തുന്നവരോട് കൈനീട്ടി യാചിക്കുകയണ് ഈ അമ്മ. തന്നെ ആരെങ്കിലും കൊണ്ടുപോകുമോ എന്ന്. ജീവിതത്തിന്‍റെ സായംകാലംവരെയും മക്കളെ വളർത്താൻ മാത്രം സമയം നീക്കിവെച്ച ഒരമ്മയുടെ വേദനയാണിത്. കയ്യോ കാലോ വളരുന്നത് എന്ന് നോക്കി വളർത്തിയ മക്കൾ വളർന്ന് ജോലിക്കാരും കുടുംബവുമായതോടെയാണ് അമ്മയെ വേണ്ടാതായത്. ഇളയമകനോടൊപ്പമായിരുന്നു ഇതുവരെ കഴിഞ്ഞത്. മകന്‍ ഉപദ്രവം പതിവായതോടെ അവശനിലയിലായ അമ്മയെ നാട്ടുകാര്‍ ആശുപത്രിയിലാക്കുകയായിരുന്നു.
അടിയേറ്റ് കരുവാളിച്ച ശരീരവുമായെത്തിയ അംബുജാക്ഷിക്ക് കുലശേഖരം പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി. ഉടൻ ആശുപത്രിയിലെത്തണമെന്ന് അധികൃതർ മക്കളോടെല്ലാം ആവശ്യപ്പെട്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ശരീരമാസകലം കരുവാളിച്ച അംബുജാക്ഷിക്ക് വിദഗ്ധ ചികിസ വേണമെന്നാണ് ഡോകർമാർ പറയുന്നത്. .
