ഹൈദരാബാദ് സ്വദേശിയായ അമ്മയില്‍ നിന്ന് ചെറുപ്പത്തില്‍ നാവിലെത്തിയ ഇന്ത്യന്‍ ബിരിയാണിയുടെ മണവും രുചിയുമാണ് അഹമ്മദിനെ ബിരിയാണിയുടെ വൈവിധ്യങ്ങളിലേക്ക് നയിച്ചത്. വീട്ടിലുണ്ടാക്കുന്ന ഇന്ത്യന്‍ ബിരിയാണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അറബികളില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണം ബിരിയാണിയെ കുറിച്ചു കൂടുതല്‍ അറിയാന്‍ പ്രേരണയായതായി അഹമ്മദ് പറയുന്നു. കേരളവും ഹൈദരാബാദും ഉള്‍പെടെ ബിരിയാണിക്ക് പേരുകേട്ട ഇന്ത്യന്‍ നഗരങ്ങളെല്ലാം സന്ദര്‍ശിച്ച് പുതിയ രുചിക്കൂട്ടുകള്‍ കണ്ടെത്തിയ ശേഷം അറബികളുടെ പരമ്പരാഗത രീതികളുമായി അതിനെ ഇണക്കി ചേര്‍ക്കുകയാണ് അഹമ്മദ് ഇപ്പോള്‍. മിസ്റ്റര്‍ ബിരിയാണി എന്ന പേരില്‍ അഹമ്മദ് തയാറാക്കുന്ന വിവിധ തരം ബിരിയാണികള്‍ക്കും ഹരീസുകള്‍ക്കും ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്.

മിസ്റ്റര്‍ ബിരിയാണി എന്ന പേരില്‍ അറിയപ്പെടാനാണ് തനിക്കും ആഗ്രഹമെന്ന് പറയുന്ന അഹമദ് കൃത്രിമമായ രുചിക്കൂട്ടുകളൊന്നും ഉപയോഗിക്കാതെയാണ് ബിരിയാണി തയാറാക്കുന്നത്. മിസ്റ്റര്‍ ലാംബ്,മിസ്റ്റര്‍ ചിക്കന്‍.മിസ്റ്റര്‍ പ്രോണ്‍സ് എന്നിങ്ങനെ അഹമ്മദിന്റെ വ്യത്യസ്തയിനം ബിരിയാണിയുടെ പേരിലുമുണ്ട് കൗതുകം. നിറവും മണവും കിട്ടാന്‍ ചേര്‍ക്കുന്ന കുങ്കുമ പൂ ഉള്‍പെടെ ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയാറാവാത്തതിനാല്‍ വില അല്‍പം കൂട്ടുമെന്ന് മാത്രം.