മുംബൈ: ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ടീം തിരഞ്ഞെടുപ്പ്. ഐപിഎല്ലില്‍ തിളങ്ങിയ താരങ്ങളെ കരയ്ക്കിരുത്തിയാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം എന്നതാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനോട് വിജയിച്ച ടീമിനെ നിലനിര്‍ത്തുകയാണ് ചെയ്തത് എന്നതാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വാദം. അതിനിടയില്‍ പതിവില്ലാതെ അഞ്ച് താരങ്ങളെ സ്റ്റാന്‍റ് ബൈ എന്ന നിലയില്‍ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത് കൗതുകമുണര്‍ത്തിയിട്ടുണ്ട്.

റിഷഭ് പന്ത്, സുരേഷ് റെയ്ന, കുല്‍ദീപ് യാദവ്, ദിനേഷ് കാര്‍ത്തിക്ക്, ഷര്‍ദ്ദൂള്‍ താക്കൂര്‍ എന്നിവരാണ് സ്റ്റാന്‍റ് ബൈ. എന്നാല്‍ ഇവരെ ഉള്‍പ്പെടുത്താന്‍ കാരണം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയാണ് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യയുടെ മുന്‍നിരയിലെ പ്രമുഖ താരങ്ങള്‍ എല്ലാം പരിക്കിന്‍റെ പിടിയിലാണ്. രോഹിത്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവര്‍ പരിക്ക് മാറിയാണ് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ എത്തിയത്.

ഐപിഎല്ലില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്നതിനാല്‍ ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ടീം അംഗങ്ങള്‍ക്ക് പരിക്ക് പറ്റുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഇത്തരം ഒരു സ്റ്റാന്‍റ് ബൈ എന്ന ആശയം ധോണിയാണ് നല്‍കിയത് ഒരു ബിസിസിഐ പ്രമുഖന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.