കൊല്ലം: കേരള തീരത്താകെ നാളം വിതച്ച് ഓഖി ചുഴലിക്കാറ്റ് വീശിയടിക്കുമ്പോഴൊന്നും കാണാത്ത എംഎല്‍എയെ പെട്ടന്ന് കണ്ടപ്പോള്‍ നാട്ടുകാരുടെ രോഷപ്രകടനം. വ്യാഴാഴ്ച്ച ഉച്ച മുതല്‍ കടലില്‍ കാണാതായ മല്‍സ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോള്‍ സി.പി.എമ്മിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ആശ്വാസവാക്കുമായി സ്ഥലത്ത് എത്തിയിരുന്നു.

എന്നാല്‍ സ്ഥലം എംഎല്‍എ മുകേഷ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് തീരദേശത്തെത്തിയത്. അസഭ്യ വാക്കുകളാണ് എംഎല്‍എയ്ക്ക് നേരേ പ്രയോഗിച്ചത്. 

കൊല്ലം ജോനകപ്പുറം കടപ്പുറത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ .വരദരാജനൊപ്പം വെള്ളിയാഴ്ച വൈകിട്ട് വന്ന മുകേഷിന് മുന്നില്‍ ഇതുവരെ സ്ഥലത്തെത്താതിരുന്നതിന്റെ രോഷം മല്‍സ്യതൊഴിലാളികള്‍ പ്രകടമാക്കി. ഇതിനിടെ മല്‍സ്യതൊഴിലാളിയായ സ്ത്രീയുടെ എവിടെയായിരുന്നു? ഇവിടെ എങ്ങും കണ്ടില്ലല്ലോ? എന്ന ചോദ്യത്തിന് 'നമ്മള്‍ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ' തമാശ രൂപേണ പരിഹാസം കലര്‍ന്നായിരുന്നു മുകേഷിന്റെ മറുപടി.

ഇതോടെ മല്‍സ്യതൊഴിലാളികളുടെ നിയന്ത്രണം വിട്ടു. പിന്നെ അവിടെ കേട്ട വാക്കുകളെല്ലാം പുറത്തുപറയാന്‍ കൊള്ളാത്തവയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.