പാ‍ർലമെന്‍റ്  തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സന്നദ്ധമാക്കാൻ ഹൈക്കമാന്‍റ്. പാര്‍ട്ടി പുന:സംഘടനയും ചര്‍ച്ചയാകും.

തിരുവനന്തപുരം: പാ‍ർലമെന്‍റ് തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സന്നദ്ധമാക്കാൻ ഹൈക്കമാന്‍റ്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനു മുന്നോടിയായി പ്രവര്‍ത്തകരുടെ നിലപാടറിയാൻ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് കേരളത്തിലെത്തും. പാര്‍ട്ടി പുന:സംഘടനയും ചര്‍ച്ചയാകും.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ സ്ഥാനാര്‍ഥി നി‍ർണയ ചര്‍ച്ചകള്‍ക്കു തുടക്കമിടാനാണ് മുകുൾ വാസ്നിക്കിന്‍റെ സന്ദര്‍ശനം. ഓരോ ജില്ലകളിലും നേരിട്ടെത്തി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും നിലപാട് ചോദിച്ചറിയും. ജില്ലകളില്‍ ആദ്യം നേതൃയോഗങ്ങളില്‍ പങ്കെടുക്കുന്ന മുകുൾ വാസ്നിക് അതിനുശേഷം നേതാക്കളേയും പാര്‍ട്ടി പ്രവര്‍ത്തകരേയും ഒറ്റയ്ക്കൊറ്റയ്ക്കും കാണും. ജനുവരി രണ്ടിന് കാസര്‍കോഡ് എത്തുന്ന മുകുള്‍ വാസ്നിക് മൂന്നാം തീയതി കണ്ണൂരിലും നാലാം തീയതി കോഴിക്കോടും അടുത്ത ദിവസങ്ങളിൽ വയനാട്ടിലും മലപ്പുറത്തുമെത്തും.മറ്റു ജില്ലകളിലും ഉടൻ സന്ദര്‍ശനമുണ്ടാകും. വാസ്നിക്കിന്‍റെ സന്ദര്‍ശനത്തിനു പിന്നാലെ ജനുവരി അവസാന വാരം ഐ ഐ സി സി അധ്യക്ഷൻ രാഹുല്‍ ഗാന്ധിയും കേരളത്തിലെത്തുന്നുണ്ട്.

പാ‍ർട്ടി പുന:സംഘടനയും ച‍ര്‍ച്ചയാകും. ജംബോ കമ്മറ്റികള്‍ പിരിച്ചുവിട്ട് പ്രവര്‍ത്തിക്കുന്നവരെ മാത്രം കമ്മറ്റികളില്‍ നിലനിര്‍ത്തണമെന്നാണ് പൊതുവികാരം.