അഖിലേഷ് യാദവ് വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ലെന്ന് സൂചന നല്‍കി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിംഗ് യാദവ്. അടുത്ത മുഖ്യമന്ത്രിയാരാണെന്ന് പാര്‍ട്ടിയിലെ എംഎല്‍എമാര്‍ തീരുമാനിക്കുമെന്ന് മുലായംസിംഗ് വ്യക്തമാക്കി.

ആരും പിന്തുണച്ചില്ലെങ്കില്‍ ഒറ്റക്ക് പ്രചാരണം നടത്തുമെന്ന് അഖിലേഷ് യാദവ് ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖമാണ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍മുലായം സിംഗ് യാദവിനെ ചൊടിപ്പിച്ചത്. കുടുംബത്തില്‍ അധികാര തര്‍ക്കമില്ലെന്നും ആര് അടുത്ത മുഖ്യമന്ത്രിയാകുമെന്നത് പാര്‍ട്ടിയിലെ എംഎല്‍എമാര്‍ ചേര്‍ന്ന് തീരുമാനിക്കുമെന്നും മുലായം വ്യക്തമാക്കി. അഖിലേഷിനെ പാര്‍ട്ടി അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന സൂചനയാണ് മുലായം നല്‍കുന്നത്.

അഖിലേഷ് യാദവിനെ തഴഞ്ഞ് ശിവ്പാല്‍ യാദവിനെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കി നിയമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് ശിവ്പാല്‍ യാദവിനെതിരെ നീങ്ങിയ അഖിലേഷിനെ പരസ്യമായി തള്ളിപ്പറഞ്ഞ് മുലായം രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതില്‍ നിന്നും മുലായം സിംഗ് യാദവ് അഖിലേഷിനെ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. അതേസമയം പിന്നോക്ക വിഭാഗക്കാരുടെ വോട്ട് ലക്ഷ്യമാക്കി കോണ്‍ഗ്രസ് നീക്കം തുടങ്ങി..അധികാരത്തിലെത്തിയാല്‍ അതിപിന്നോക്കക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.