ലക്നോ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് ശേഷം സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും മുലായം-അഖിലേഷ് പോര്.അഖിലേഷ് യാദവിനെ മുലായം സിംഗ് യാദവ് രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രിയായിരുന്ന അഞ്ച് വര്‍ഷവും അഖിലേഷ് തന്നെ അപമാനിക്കുകയായിരുന്നുവെന്ന് മുലായം പറഞ്ഞു. സ്വന്തം അച്ഛനെ ബഹുമാനിക്കും അഖിലേഷിനെ ജനങ്ങള്‍ എങ്ങനെ ബഹുമാനിക്കുമെന്നും മുലായം ചോദിച്ചു. ഇത്രയും വലിയ അപമാനം താന്‍ ഇതിനു മുമ്പ്‌ നേരിട്ടിട്ടില്ലെന്നും മുലായം വിമര്‍ശിച്ചു. മെയിന്‍പൂരിയില്‍ ഒരു ഹോട്ടല്‍ ഉദ്ഘാടനം ചെയ്തശേഷം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെയാണ് മുലായം മകനോടുള്ള അനിഷ്ടം വീണ്ടും പരസ്യമാക്കിയത്.

സ്വന്തം പിതാവിനെ വഞ്ചിച്ച മകന്‍ ജനങ്ങളോട് എങ്ങനെയാണ് ജനങ്ങളോട് കൂറുള്ളവനായിരിക്കുകയെന്ന് മുലായം ചോദിച്ചു. യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ കടമെടുത്തായിരുന്നു മുലായത്തിന്റെ പ്രതിഷേധം. അന്ന് മോദി പറഞ്ഞത് ശരിയായിരുന്നുവെന്നും മുലായം തുറന്നടിച്ചു. ജനങ്ങളും അത് അംഗീകരിക്കുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് ഇത്രയും വലിയ തോല്‍വി നേരിടേണ്ടി വന്നത്.

സജീവ രാഷ്ട്രീയത്തില്‍ തുടരവെ തന്നെ മകനെ മുഖ്യമന്ത്രിയാക്കിയ ആദ്യ നേതാവാണ് താനെന്ന് മുലായം പറഞ്ഞു. 2012ല്‍ എന്നെ മുഖ്യമന്ത്രിയാക്കാനാണ് ജനങ്ങള്‍ വോട്ട് ചെയ്തത്.എന്നാല്‍ ഞാന്‍ അഖിലേഷിനെ മുഖ്യമന്ത്രിയാക്കി. അഖിലേഷ് എന്നെ വഞ്ചിച്ചു. തന്നെ വധിക്കാന്‍ മൂന്ന് തവണ ശ്രമിച്ച കോണ്‍ഗ്രസുമായി കൈകോര്‍ക്കാനുള്ള അഖിലേഷിന്റെ തീരുമാനം വലിയ ദുരന്തമായിരുന്നുവെന്നും മുലായം പറഞ്ഞു.