മുംബൈ പോലീസിലെ ഒരു കോണ്‍സ്റ്റബിളിന്‍റെ കത്ത് വൈറലാകുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി  ദേവേന്ദ്ര ഫട്നാവിസ്, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, മുംബൈ പോലീസ് അധികാരികള്‍ എന്നിവര്‍ക്കാണ് ജ്ഞാനേശ്വര്‍ അഹിരോ എന്ന പോലീസുകാരന്‍ കത്ത് അയച്ചിരിക്കുന്നത്

മുംബൈ: മുംബൈ പോലീസിലെ ഒരു കോണ്‍സ്റ്റബിളിന്‍റെ കത്ത് വൈറലാകുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, മുംബൈ പോലീസ് അധികാരികള്‍ എന്നിവര്‍ക്കാണ് ജ്ഞാനേശ്വര്‍ അഹിരോ എന്ന പോലീസുകാരന്‍ കത്ത് അയച്ചിരിക്കുന്നത്. രണ്ട് മാസമായി ശമ്പളം ഇല്ലാത്ത തനിക്ക് യൂണിഫോമിട്ട് തെണ്ടുവാന്‍ അനുമതി നല്‍കണം എന്നാണ് ഇയാളുടെ ആവശ്യം.

ഭാര്യയുടെ, നേഴ്സറിയില്‍ പഠിക്കുന്ന മകളുമുണ്ട്, മാതപിതാക്കള്‍ രോഗ ബാധിതരാണ് ഇവരുടെ എല്ലാ ചിലവും നോക്കണം, ലോണിന്‍റെ തിരിച്ചടവ് മുടങ്ങി. നിത്യചെലവിന് പോലും മാര്‍ഗ്ഗമില്ലാതെ വലയുകയാണ്. എനിക്ക് ശമ്പളം വേണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ തടയപ്പെട്ടിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ട് ചെലവ് കഴിയാന്‍ യൂണിഫോമില്‍ ഭിക്ഷ യാചിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു കത്തില്‍ പറയുന്നു.

മാര്‍ച്ച് 20 ന് മൂന്ന് ദിവസത്തെ ലീവെടുത്ത ജ്ഞാനേശ്വര്‍ അഹി അഞ്ചു ദിവസം കൂടി അടിയന്തിര ലീവ് എടുക്കുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 28 ന് ഡ്യൂട്ടിയില്‍ തിരിച്ചെത്തി. എന്നാല്‍ ആ മാസം ശമ്പളം കിട്ടിയില്ല. തുടര്‍ന്ന് ഏപ്രിലിലെയും ശമ്പളം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് ശമ്പളം തടഞ്ഞുവെയ്ക്കാന്‍ ഉത്തരവ് കിട്ടിയെന്ന് ഉന്നതതലത്തില്‍ നിന്നും മറുപടി കിട്ടിയത്. തുടര്‍ന്നാണ് അഹിരോ മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും തന്‍റെ അവസ്ഥ വിശദമാക്കി കത്തയച്ചത്.

യാതൊരു അറിയിപ്പും കൂടാതെ ഡ്യൂട്ടിക്ക് എത്താതിരിക്കുന്നതാണ് ശമ്പളം നിര്‍ത്തിവെയ്ക്കാന്‍ കാരണമാകുക. എന്നാല്‍ ആദ്യം നിയമപരമായി ലീവെടുത്ത താന്‍ അടിയന്തിര സാഹചര്യത്തില്‍ ഫോണില്‍ വിളിച്ച് ലീവ് ചോദിക്കുകയും അനുവദിക്കപ്പെടുകയും ചെയ്തിരുന്നതായിട്ടാണ് അഹിരോയുടെ അവകാശവാദം.