ധാബോൽകര്‍, പൻസാരെ വധക്കേസുകള്‍;അതൃപ്തി ആവർത്തിച്ച് ബോംബെ ഹൈക്കോടതി
മുംബൈ: നരേന്ദ്ര ധാബോൽകർ, ഗോവിന്ദ് പൻസാരെ വധക്കേസ് അന്വേഷങ്ങൾ വൈകുന്നതിൽ അതൃപ്തി ആവർത്തിച്ച് ബോംബെ ഹൈക്കോടതി. ഇരുവരെയും വധിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്കിനെക്കുറിച്ചുള്ള ബാലിസ്റ്റിക് റിപ്പോർട്ട് സി.ബി.ഐ കോടതിയിൽ സമർപ്പിച്ചു. അഹമ്മദാബാദ് ഫോറൻസിക് ലാബിൽനിന്നുള്ള ബാലസ്റ്റിക് റിപ്പോർട്ടാണ് ഇപ്പോഴത്തേത്. ബാലസ്റ്റിക് പരിശോധന നടത്തുന്നതിന് സ്കോർട്ട്ലന്റ് യാർഡ് സഹകരിച്ചില്ലെന്നും ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഇത്തരത്തിലൊരു കരാർ ഇല്ലാത്താണ് പ്രശ്നമായതെന്നും സിബിഐ കോടതിയിൽ അറിയിച്ചു.
ഈ റിപ്പോർട്ട് വൈകുന്നതിനാലാണ് കേസന്വേഷണം നീണ്ടുപോകുന്നത് എന്നായിരുന്നു സിബിഐ നേരത്തെ കോടതിയെ അറിയിച്ചത്. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടരുതെന്ന് കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുരോഗമനവാദികളായ ഇരുവരെയും കൊലപ്പെടുത്താന് ഓരേ വാഹനവും തോക്കുമാണ് ഉപയോഗിച്ചതെന്ന് നേരത്തെ സി.ബി.ഐ വ്യക്തമാക്കിയിരുന്നു.