മുംബൈ: നോ പാര്‍ക്കിങ്ങില്‍ കാര്‍ നിര്‍ത്തിയെന്നാരോപിച്ച് ആറ് മാസം മാത്രം പ്രയമുള്ള കുഞ്ഞിനെയും അമ്മയെയും കാറിനുള്ളിലിരുത്തി കാര്‍ കെട്ടിവലിച്ച് പൊലീസിന്റെ സാഹസം. പിഴയൊടുക്കി വിട്ടയക്കേണ്ട പെറ്റിക്കേസിന്റെ പേരിലാണ് മുംബൈ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ പ്രകടനം. കാറില്‍ മുലയൂട്ടുകയായിരുന്ന അമ്മയെയും കുഞ്ഞിനെയും വകവയ്ക്കാതെയാണ് പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് വാഹനം കെട്ടിവലിച്ചത്.

ദൃശ്യങ്ങള്‍ വഴിയാത്രമക്കാരന്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. പൊലീസിന്റെ ക്രൂരമായ നടപടി വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.

കുട്ടിക്ക് പാല് കുടിക്കുകയാണെന്നും കുഞ്ഞിന് സുഖമില്ലെന്നും കാറിലിരുന്ന് സ്ത്രീ വിളിച്ചു പറയുന്നതൊന്നും പൊലീസ് ചെവികൊണ്ടില്ല. അതേസമയം തന്നെ വഴിയാത്രക്കാര്‍ പൊലീസുകാരെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഔദ്യോഗിക വേഷത്തില്‍ കൃത്യനിര്‍വ്വഹണത്തിനെത്തിയ പൊലീസുകാരന്‍ നെയിം ബോര്‍ഡ് പോലും ധരിച്ചിരുന്നില്ലെന്നും പരാതിയുണ്ട്.