മൂന്നാറിൽ റവന്യൂ വകുപ്പ് എല്ലാ പഴുതുകളും അടച്ചുള്ള കയ്യേറ്റമൊഴിപ്പിക്കലിന് തയ്യാറെടുക്കുന്നു. ധൃതിപിടിച്ചുള്ള കയ്യേറ്റമൊഴിപ്പിക്കൽ സങ്കീർണമായ നിയമ പ്രശ്നങ്ങൾക്കു കാരണമാകും എന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നീക്കം.

മൂന്നാറിലും പരിസരങ്ങളിലുമായി നിരവധി കയ്യേറ്റങ്ങളുണ്ടെന്ന് റവന്യൂ വകുപ്പ് നേരത്തെ കണ്ടെത്തിയതാണ്. എന്നാൽ മസങ്ങളായി കാര്യമായ ഒഴിപ്പിക്കലൊന്നും നടത്താൻ റവന്യൂ വകുപ്പിനായില്ല. രേഖകളുടെ പരിശോധനയിൽ വന്ന കാലതാമസമാണിതിനു പ്രധാന കാരണം. കയ്യേറ്റമൊഴിപ്പിക്കലിന് സർക്കാരിൻറെ പിന്തുണ ലഭിച്ചതോടെയാണ് നടപടികൾ പുനരാരംഭിച്ചത്. രണ്ടു മാസത്തിനിടെ ഏഴു കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ഒന്നരയേക്കറോളം സർക്കാർ ഭൂമി തിരിച്ചു പിടിച്ചിട്ടുണ്ട്.

നിലവിൽ കയ്യേറ്റമെന്ന് കണ്ടെത്തിയവക്ക് അടുത്ത ദിവസം നോട്ടീസ് നൽകും. കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖകൾ ഹാജരാക്കാനാണ് ആദ്യം നോട്ടീസ് നൽകുക. രേഖകൾ പരിശോധിച്ച് കയ്യേറ്റമാണെന്ന് കണ്ടെത്തിയാൽ ഒഴിഞ്ഞു പോകാൻ നോട്ടീസ് നൽകും. ഇതിനു ശേഷമായിരിക്കും ഒഴിപ്പിക്കൾ നടത്തുക. സർക്കാർ ഭൂമി കയ്യേറിയ പലരും ഇതിനിടെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവർക്ക് സ്റ്റേ ലഭിച്ചിട്ടില്ലെന്ന കാര്യം കോടതിയുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തും. കോടതി നടപടികളിൽ പെട്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാതിരിക്കാനാണിത്. എന്തായാലും കയ്യേറ്റമൊഴിപ്പിക്കലുമായി ശക്തമായി മുന്നോട്ടു പോകാനാണ് ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘത്തിൻറെ നീക്കം. നിരോധനം മറികടന്ന് വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടം നിർമ്മിച്ച 60 പേർക്ക് ഇതിനകം സ്റ്റോപ്പ് മെമ്മോ നൽകിക്കഴിഞ്ഞു.