ആഞ്ഞടിച്ച് കാനം; നിലപാട് കടുപ്പിച്ച് സിപിഐ
തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ സംസ്ഥാന കൗണ്‍സിന് ശേഷം സിപിഐ സംസ്ഥാന ഓഫീസായ എംഎന്‍ സ്മാരകത്തില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു കാനം. മൂന്നാർ കൈയേറ്റ വിഷയത്തിൽ പാർട്ടി നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് സിപിഐ പ്രഖ്യാപിച്ചു.
കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂവകുപ്പ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പാർട്ടി പൂർണ പിന്തുണയും വ്ഗ്ദാനം ചെയ്തു. റവന്യൂമന്ത്രി നടപ്പിലാക്കുന്നത് ഇടത് നിലപാടാണെന്ന് പറഞ്ഞ കാനം. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ മുഖ്യമന്ത്രി നിയന്ത്രിക്കണമെന്ന് മന്ത്രി എംഎം മണിക്ക് ഒളിയമ്പ് എയ്താണ് കാനം സിപിഐ നിലപാട് പ്രഖ്യാപിച്ചത്.
അതേ സമയം എല്‍ഡിഎഫ് സര്‍ക്കാറിന് പറ്റിയ വീഴ്ചകള്‍ എല്ലാം എടുത്തു പറയാനും കാനം തയ്യാറായി. സിപിഐ പ്രതിപക്ഷ പാര്‍ട്ടിയെപ്പോലെ പെരുമാറുന്നു എന്ന പ്രകാശ് കാരാട്ടിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച കാനം, സിപിഐ ഇടതുപക്ഷത്തിന്‍റെ നയങ്ങളാണ് പറയുന്നത് എന്ന് പറഞ്ഞു. നിലമ്പൂര്‍ ഏറ്റുമുട്ടലും,യുഎപിഎ കേസുകളും ഇടതുപക്ഷം അംഗീകരിക്കുന്നുണ്ടോയെന്ന് കാനം ചോദിച്ചു.
കാരാട്ട് പരസ്യമായി പ്രതികരിച്ചതിനാലാണ് താനും പരസ്യമായി പ്രതികരിച്ചത് എന്ന് കാനം പറഞ്ഞു. ജിഷ്ണു കേസില്‍ മുഖ്യമന്ത്രിയെയും കാനം വിമര്‍ശിച്ചു, സമരം കൊണ്ട് എന്ത് നേടി എന്നത് മുന്‍പ് മുതലാളിമാര്‍ തൊഴിലാളികളോട് ചോദിക്കുന്ന ചോദ്യമാണെന്ന് കാനം പറഞ്ഞു. ഇപി ജയരാജന്‍റെ വിമര്‍ശനത്തോട് അദ്ദേഹം വലിയ വ്യക്തിയാണ് എന്ന പരിഹാസമാണ് കാനം നടത്തിയത്. ജിഷ്ണുകേസില്‍ അടക്കം പോലീസിന് വീഴ്ച പറ്റിയെന്നും, രമണ്‍ ശ്രീ വസ്തവ എന്ന് കേള്‍ക്കുമ്പോള്‍ കരുണാകരനെയും സിറാജ്ജുന്നീസയെയുമാണ് ഓര്‍മ്മവരുന്നത് എന്നും കാനം വിമര്‍ശിച്ചു.