മൂന്നാര്‍:കുറിഞ്ഞിസങ്കേതം സംബന്ധിച്ച് സര്‍ക്കാരിന് മുന്‍വിധിയില്ലെന്നും ശരിയായ രേഖയുള്ളവരെ സംരക്ഷിക്കുമെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത് 11 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുമെന്ന് തീരുമാനമെടുത്തിരുന്നു. 

ജനവാസ മേഖലകളെ ഒഴിപ്പിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ തയ്യാറുള്ളവരെ പുനരധിവസിപ്പിക്കുമെന്ന് ചന്ദ്രശേഖരന്‍ വ്യക്തമാക്കി. പ്രതിഷേധകാരണം കയ്യേറ്റമൊഴിപ്പിച്ച് കുറിഞ്ഞി ഉദ്യാനത്തിന്‍റെ ഭൂമി തിട്ടപ്പെടുത്താന്‍ ദേവികുളം സബ്കലക്ടര്‍ക്ക് കഴിഞ്ഞ 11 വര്‍ഷമായി കഴിഞ്ഞിട്ടില്ല.