സര്‍ക്കാര്‍ ഭൂമികള്‍ വ്യാജരേഖകളുണ്ടാക്കി കൈയ്യേറുന്നു.  സംഭവത്തില്‍ അഞ്ചുപേരടങ്ങുന്ന സംഘം കോടതിയെ തെറ്റിദ്ധരിപ്പിച്ച് കൈയ്യടക്കിയ ഭൂമികളിലെ ഷെഡുകള്‍ പൊളിച്ചുനീക്കി

ഇടുക്കി: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമികള്‍ വ്യാജരേഖകളുണ്ടാക്കി കൈയ്യേറുന്ന പ്രത്യേസംഘം പ്രവര്‍ത്തിക്കുന്നതായി മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ. ശ്രീകുമാര്‍. അഞ്ചംഗ സംഘത്തിന്‍റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ ഭൂമി കയ്യേറുന്നതെന്ന് തഹസില്‍ദാര്‍ വെളിപ്പെടുത്തി. മൂന്നാറില്‍ വില്ലേജ് ഓഫീസറുടെ വ്യാജ കൈവശരേഖയും സീലും ഉപയോഗപ്പെടുത്തി കൈയ്യേറിയ മൂന്ന് ഷെഡുകള്‍ സംഘം പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ബോട്ടാനിക്ക് ഗാര്‍ഡന് സമീപത്ത് സര്‍ക്കാര്‍ ഭൂമികള്‍ വ്യാപകമായി കൈയ്യേറുന്നതായി തഹസില്‍ദാരിന് വിവരം ലഭിച്ചിരുന്നു. 

സ്ഥലം സന്ദര്‍ശിച്ച സംഘം കൈയ്യേറ്റ ഭൂമിയിലെ ഷെഡുകള്‍ പൊളിച്ചുനീക്കാന്‍ ശ്രമം നടത്തിയെങ്കിലും കോടിതിയുടെ ഉത്തരവ് തടസ്സമായി. അഞ്ചുപേരാണ് ഭൂമികള്‍ കൈയ്യടക്കി ഷെഡുകള്‍ നിര്‍മ്മിച്ചത്. ഇവര്‍ ഹാജരാക്കിയ രേഖകള്‍ സംബന്ധിച്ച് നടത്തിയ പരിശോധനയിലാണ് വ്യാജരേഖകളുണ്ടാക്കിയാണ് ഭൂമികള്‍ കൈയ്യേറിയതെന്ന് കണ്ടെത്തിയത്. കൈയ്യേറ്റക്കാര്‍ക്ക് കൈവശരേഖ ലഭിച്ചുവെന്ന് പറയുന്ന ദിവസം വില്ലേജ് ഓഫീസര്‍ അവധിയിലായിരുന്നു. അന്നേ ദിവസംതന്നെയാണ് മൂന്നുപേര്‍ക്കും കൈവശരേഖ ലഭച്ചിരിക്കുന്നത്. തന്നെയുമല്ല ഇവര്‍ ഹാജരാക്കിയ സ്‌കെച്ചിലും അനുബന്ധ രേഖകളിലും വില്ലേജ് ഓഫീസറുടെ സീല്‍ പതിച്ചിട്ടില്ല. 

കൈവശരേഖയില്‍ സീലുണ്ടെങ്കിലും അത് വ്യാജമാണ്. നിര്‍മ്മിച്ച രേഖകള്‍ കോടതിയില്‍ ഹാജരാക്കി അനുകൂലവിധി സംബാധിക്കുന്ന ഇത്തരക്കാര്‍ മൂന്നാര്‍ ബോട്ടാനിക്ക് ഗാര്‍ഡനും കെ.ഡി.എച്ച് വില്ലേജ് ഓഫീസിനും സമീപത്തെ 15 ഏക്കര്‍ ഭൂമിയാണ് കൈയ്യടക്കി വെച്ചിരിക്കുന്നത്. ഏകദേശം 10 കോടിയിലധികം രൂപയാണ് ഭൂമിയുടെ വില. വിധികള്‍ സംബാധിച്ചതിനു ശേഷമാണ് കാടുകള്‍ വെട്ടിത്തെളിച്ച് ഷെഡുകള്‍ നിര്‍മ്മിക്കുന്നത്. ദേശീയപാതയോരത്തെ ഷെഡുകള്‍ പലതും കെട്ടിടങ്ങളായി മാറുമ്പോഴാണ് ഉദ്യോഗസ്ഥര്‍ അറിയുന്നത്. 

തുടര്‍ന്ന് പൊളിക്കാന്‍ ശ്രമിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തും. കൈയ്യേറ്റക്കാരുടെ കേസുകള്‍ വാതിക്കാന്‍ കോടതിയിലും പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ദേവികുളം വില്ലേജ് ഓഫീസില്‍ നിന്നും രണ്ട് രജിസ്റ്ററുകള്‍ നഷ്ടപ്പെട്ടിരുന്നു. രജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ ചില കേസുകളുടെ പരിശോധന വഴിമുട്ടിനില്‍ക്കുകയാണ്. പുഴയോരങ്ങളും ചോലവനങ്ങളും വെട്ടിത്തെളിച്ച് കൈയ്യേറ്റം ചെയ്യുന്ന ഇത്തരം മാഫികള്‍ക്കെതിരെ സര്‍ക്കാരിനും കോടതിയ്ക്കും റിപ്പോര്‍ട്ട് നല്‍കുമെന്നും തഹസില്‍ദ്ദാര്‍ പറയുന്നു.

വി.എസ്. അച്ചുതാനന്ദന്‍ മുഖ്യമന്തരിയായിക്കെ മൂന്നാര്‍ ഒഴിപ്പിക്കലിന് നിയോഗിച്ച ദൗത്യസംഘം സര്‍ക്കാര്‍ ഭൂമികള്‍ വ്യാജരേഖകളുണ്ടാക്കി കൈയ്യടക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തുകയും തുടര്‍നടപടിള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. രവീന്ദ്രന്‍ പട്ടയങ്ങളടക്കം ഇത്തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും അവര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടുകള്‍ കൈമാറിയിരുന്നു. എന്നാല്‍ സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യറായിരുന്നില്ല.