തിരൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊല്ലന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച്ചയുണ്ടായതായി പരാതി. പ്രതി സിദ്ദീഖിനെതിരെ നേരത്തെ നിരവധി തവണ പരാതിപെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആരോപണം.

മലപ്പുറം: തിരൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊല്ലന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച്ചയുണ്ടായതായി പരാതി. പ്രതി സിദ്ദീഖിനെതിരെ നേരത്തെ നിരവധി തവണ പരാതിപെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആരോപണം.

തിരൂര്‍ മുസ്ലിയാരങ്ങാടി തെരുളിപ്പറമ്പില്‍ സിദ്ദിഖാണ് കഴിഞ്ഞ ദിവസം ഭാര്യ താജുന്നീസയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബസ് സ്റ്റോപ്പില്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്നതിനിടെയായിരുന്നു ആക്രമണം.അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സിദ്ദീഖും ഭാര്യ താജുന്നിസയും ഏറെ നാളായി വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്.

സിദ്ദീഖ് പലതവണ താജുന്നിസയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം കാണിച്ച് തിരൂര്‍ പൊലീസില്‍ പരാതിപെട്ടെങ്കിലും പരിഗണിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഭീഷണിപെടുത്തിയന്ന താജുന്നിസയുടെ പരാതിയില്‍ സിദ്ദീഖിനെതിരെ നേരത്തെ തന്നെ കേസെടുത്തിട്ടുണ്ടെന്ന് തിരൂര്‍ പൊലീസ് പറഞ്ഞു.

പരാതി അവഗണിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പൊലീസ് പറഞ്ഞു.ഗുരുതരമായി പരുക്കേറ്റ താജുന്നീസ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ സിദ്ദിഖിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.