ദില്ലി: ദില്ലിയില്‍ പൊലീസുകാരുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് കൊലപാതകക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന പ്രതിയെ രക്ഷപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം. ആശുപത്രിയില്‍ പോയി മടങ്ങവേ വഴിമധ്യേയാണ് പൊലീസുകാരെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയത്.

സഞ്ജയ് അലിയാസ് എന്ന പ്രതിയാണ് രക്ഷപ്പെട്ടത്. കൊലപാതകക്കുറ്റത്തില്‍ പ്രതിയായ സഞ്ജയ് മന്‍ഡോലി ജയിലിലായിരുന്നു.
മൗലാനാ ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സക്കായി പോയതായിരുന്നു പ്രതി. രാവിലെ 11.20 ന് പൊലീസുകാരുടെ ഒപ്പം ജയിലിലേക്ക് തിരിച്ചുവരുമ്പോളാണ് സംഭവം. 

ഒരുകൂട്ടം ആള്‍ക്കാര്‍ ബൈക്കിലെത്തി കൂടെയുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണില്‍ മുളകുപൊടി എറിയുകയായിരുന്നു. തുടര്‍ന്ന് പ്രതിയായ സഞ്ജയ് ഇവരുടെ കൂടെ ബൈക്കില്‍ രക്ഷപ്പെട്ടു. പ്രതിയെ തടയാനായി പൊലീസ് വെടിവെച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. സഞ്ജയ്ക്കും കൂട്ടാളികള്‍ക്കും വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.