അടിമാലി: അടിമാലി രാജധാനി ടൂറിസ്റ്റ് ഹോം കൂട്ടക്കൊല കേസിലെ പ്രതികൾ കുറ്റക്കാരെന്ന് തൊടുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആന്‍റ്റ് സെഷൻസ് കോടതി. ശിക്ഷയിൽ തിങ്കളാഴ്ച വാദം കേൾക്കും. 

2015 ഫെബ്രുവരി 12 ന് രാത്രിയാണ് അടിമാലി ടൗണിലെ രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനായ മന്നാംകാല പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ അമ്മ നാച്ചി എന്നിവർ കൊല്ലപ്പെട്ടത്. 

ലോഡ്ജിന്റെ മൂന്നാം നിലയിലുള്ള 302 ാം നമ്പര്‍ മുറിയിൽ വായ് മൂടി, കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം. ഐഷയുടെയും നാച്ചിയുടെയും മൃതദേഹം ലോഡ്ജിന്റെ ഒന്നാം നിലയിൽ കിടപ്പുമുറിയായി ഉപയോഗിക്കുന്ന ഹാളിൽ രണ്ടിടത്തായാണ് കിടന്നത്.

കർണ്ണാടക സ്വദേശികളായ രാഘവേന്ദ്ര, മധു എന്ന രാജേഷ് ഗൗഡ, മഞ്ജുനാഥ് എന്നിവരാണ് പ്രതികൾ. മൂവരെയും കൊലപ്പെടുത്തിയ ശേഷം 19.5 പവൻ സ്വർണം 50,000 രൂപയും റാഡോവാച്ചും കവർന്നിരുന്നു. 56 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 77 രേഖകൾ പരിശോധിച്ചു. കുറ്റവാളികൾക്കുള്ള ശിക്ഷ അടുത്തയാഴ്ച വിധിച്ചേക്കും.