പെണ്‍കുട്ടിയെ കൊന്ന് കഷ്ണങ്ങളാക്കാന്‍ ഒരാഴ്ച നീണ്ട പദ്ധതി കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

റാഞ്ചി: വീട്ടുജോലിക്ക് ശമ്പളം ചോദിച്ച പെണ്‍കുട്ടിയെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് ഓവ് ചാലില്‍ തള്ളിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ വെട്ടി നുറുക്കുന്നതിനായി കത്തി വാങ്ങിയത് നംഗോലിയിലെ ചന്ദയില്‍നിന്നാണ്. മെയ് മൂന്നിന് നടന്ന കൊലപാതകത്തിനായി പ്രതികള്‍ ഒരാഴ്ച നീണ്ടുനിന്ന ഗൂഢാലോചനയാണ് നടത്തിയത്. വ്യാജ നിയമനം നടത്തിയ 30കാരനായ മഞ്ജീത് കര്‍ക്കെട്ടെ ആണ് പെണ്‍കുട്ടിയെ കൊല്ലാന്‍ തെരഞ്ഞെടുത്ത സ്ഥലം വാടകയ്ക്കെടുത്തത്. ഇയാളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 

പണം നല്‍കിയില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന പെണ്‍കുട്ടിയുടെ ഭീഷണിയാണ് കൊലപാതകത്തിലെത്തിച്ചത്. ഭീഷണിയില്‍ ഭയന്നാണ് പെണ്‍കുട്ടിയെ കൊന്നത്. ആദ്യം പെണ്‍കുട്ടിയുടെ തലയ്ക്ക് അടിച്ചു. പിന്നെ കഴുത്ത് അറുത്തു. തുടര്‍ന്ന് വെട്ടി നുറുക്കി കഷണങ്ങളാക്കി ചാക്കിലാക്കി. തുടര്‍ന്ന് റൂമിലെ രക്തം കഴുകി കളഞ്ഞു. മൂന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇതെല്ലാം ഇവര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 

 ജാര്‍ഖണ്ഡ് സ്വദേശിനിയായ പതിനാറുകാരിയെ വീട്ടുജോലിയ്ക്കായാണ് ജാര്‍ഖണ്ഡ് സ്വദേശികള്‍ ദില്ലിയില്‍ എത്തിച്ചത്. എന്നാല്‍ ശമ്പളം നല്‍കാതിരുന്നത് പെണ്‍കുട്ടി ചോദ്യം ചെയ്തതാണ് വീട്ടുകാരെ പ്രകോപിപ്പിച്ചത്. മെയ് നാലിന് കഷ്ണങ്ങളായി മുറിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ദില്ലിയിലെ മിയാന്‍വാലി നഗറില്‍ കണ്ടെത്തുകയായിരുന്നു. മൂന്നു ഭാഗങ്ങളായി മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയ പൊലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചതോടെയാണ് മൃതദേഹം അടങ്ങിയ ചാക്ക് ഓവ് ചാലില്‍ തള്ളിയവരെ കണ്ടെത്തിയത്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും മൃതദേഹം മറവ് ചെയ്ത ശേഷം വീട്ടുകാര്‍ ഒളിവില്‍ പോവുകയായിരുന്നു. 

പിന്നീട് ജാര്‍ഖണ്ഡിലെ ഗ്രാമത്തില്‍ നടത്തിയ തിരച്ചിലില്‍ ഇവരെ കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്. മന്‍ജീത് കര്‍ക്കേറ്റ എന്നയാളെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ അടക്കം മറ്റ് രണ്ട് പേരുടെ സഹായത്തോടെയാണ് കൃത്യം ചെയ്തതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. മാന്യമായ വേതനം വാഗ്ദാനം ചെയ്താണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദില്ലിയില്‍ വീട്ടുജോലിക്കായി എത്തിച്ചത്. മൂന്നു വര്‍ഷം ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതായതോടെയാണ് പെണ്‍കുട്ടി മന്‍ജീതിനോട് ശമ്പളം ചോദിച്ചത്. ഇതില്‍ പ്രകോപിതനായ മന്‍ജീത് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.