തിരുവനന്തപുരം: മുരുകന് ചികിൽസ നല്‍കുന്നതിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട് . വെന്‍റിലേറ്റര്‍ ഒഴിവില്ലാത്തതിനാല്‍ ആംബ്യുബാഗ് ഉപയോഗിച്ച് ചികില്‍സ നല്‍കാമെന്ന് അറിയിച്ചെങ്കിലും ഒന്നും പറയാതെ ആംബുലന്‍സുകാര്‍ മുരുകനെ കൊണ്ടുപോകുകയായിരുന്നൂവെന്നും റിപ്പോര്‍ട്ട് പറയുന്നു . എന്നാല്‍ ആംബ്യുബാഗ് പിടിച്ചുകൊണ്ടുനില്‍ക്കാന്‍ ആളില്ലെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞതെന്നാണ് ആംബുലന്‍സ് ഉടമയുടെ നിലപാട് .

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ആംബുലൻസിലെത്തി മുരുകനെ വിശദമായി പരിശോധിച്ചിരുന്നു . മസ്തിഷ്കക മരണം സംഭവിച്ചുവെന്നും കണ്ടെത്തി . വെന്‍റിലേറ്റര്‍ ഒഴിവുണ്ടോയെന്ന് അന്വേഷിച്ചെങ്കിലും ഒന്നും ഒഴിവില്ലായിരുന്നു . അതുകൊണ്ട് വെന്‍റിലേറ്ററിനു പകരം ആംബ്യുബാഗ് ഉപയോഗിച്ച് ചികില്‍സ നല്‍കാമെന്ന് അറിയിച്ചു. 

എന്നാല്‍ ഓപി ടിക്കറ്റെടുക്കാനോ ആംബ്യു ബാഗിന്‍റെ കാര്യത്തില്‍ മറുപടി നല്‍കാനോ നില്‍ക്കാതെ ആംബുലന്‍സ് ജീവനക്കാര്‍ മുരുകനെ കൊണ്ടുപോകുകയായിരുന്നു . എന്നാല്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ ഈ കണ്ടെത്തല്‍ തള്ളി ആംബുലന്‍സ് ഉടമ രംഗത്തെത്തി. രണ്ട് വെന്‍റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നു എന്ന വാദവും അന്വേഷണ സംഘം തള്ളുന്നു. പൊള്ളല്‍ ശസ്ത്രക്രിയ വിഭാഗത്തിലുണ്ടായിരുന്ന വെൻറിലേറ്റര്‍ ശസ്ത്രക്രിയക്കു വിധേയയിക്കൊണ്ടിരുന്ന രോഗിയ്ക്കായി മാറ്റി വച്ചിരിക്കുകയായിരുന്നു. 

അവയവമാറ്റ ശസ്ത്രക്രിയ വിഭാഗത്തിലുണ്ടായിരുന്ന യന്ത്രം വെന്‍റിലേറ്ററിനു പകരം ഉപയോഗിക്കാനാകില്ലെന്നും അതാത് വിഭാഗത്തിന്‍റെ ചുമതലയുള്ള ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ട് . ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയെന്നും തുടര്‍ നപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു .