മസ്ക്കറ്റ്: മസ്കറ്റിൽ പൊതു സ്ഥലത്തു പുക വലിച്ചാൽ നഗരസഭ പിഴ ഈടാക്കും . ഇതിനോടകം പുകയിലെ ഉത്പന്നങ്ങളുടെ വിലയിലും നൂറു ശതമാനം വർദ്ധനവ് വരുത്തിയിട്ടുണ്ട് . പൊതുജനങ്ങളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് മസ്കറ്റ് നഗര സഭ പൊതു സ്ഥലത്തു പുക വലിക്കുന്നതിനു നിയന്ത്രണം കൊണ്ട് വരുന്നത്.

പൊതുസ്ഥലത്ത് പുക വലിക്കുന്നതിനു 2010 മുതല്‍ നിയത്രണവും പിഴയും ഏര്‍പ്പെടുത്തിയെങ്കിലും ഇത് കർശനമായി പ്രാബല്യത്തില്‍ വന്നിരുന്നില്ല. 
ഇതുമൂലം നിരവധി പേര്‍ നിയമ ലംഘനം തുടർന്ന് വന്നിരുന്നു. പട്ടണം വൃത്തിയായി സൂക്ഷിക്കുന്ന നഗരസഭാ പദ്ധതിക്ക് അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന സിഗരറ്റ് കുറ്റികൾ വിനയായി തീർന്നു.

കൂടാതെ , പൊതു സ്ഥലത്തു പുക വലിക്കുന്നത് മറ്റുള്ളവരുടെ ആരോഗ്യത്തിന് ഹാനീകരമാകുന്നതായി പരാതി ഉയർന്നു വന്നതും ആണ് ശക്തമായ നടപടി സ്വീകരിക്കാന്‍ നഗരസഭയെ നിർബന്ധിപ്പിച്ചത് . ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട നിരവധി നിയമ ലംഘനങ്ങൾക്കു മസ്കറ്റ് നഗര സഭ പിഴ വർധിപ്പിച്ചുകൊണ്ടു വിജ്ഞാപനം പുറത്തിറക്കിയിരുന്നു .

ഇന്നലെ മുതൽ പരിഷ്കരിച്ച പിഴ നിലവിൽ വരികയും ചെയ്തു . കൂടാതെ പുകയിലയുടെയും മദ്യത്തിന്‍റെയും വില 100 ശതമാനം വർധിപ്പിച്ചു കൊണ്ട് റോയൽ ഒമാൻ പോലീസ് ആൻഡ് കസ്റ്റംസ് ഉത്തരവ് പുറപെടുവിക്കുകയും ചെയ്തിട്ടുണ്ട് . ലോക ആരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് പുകയില മദ്യ ഉത്പന്നങ്ങളുടെ വില വർദ്ധനവ്. ഇതിലൂടെ ഉപയോഗം കുറക്കുക എന്ന ലക്ഷ്യവും നേടിയെടുക്കുവാൻ സാധിക്കുമെന്നു വിലയിരുത്തപെടുന്നു .