ഏക സിവില്‍ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമ കമ്മീഷന്‍ ചോദ്യാവലി പുറത്തിറക്കിയതിന്റെയും മുത്തലാഖ് സ്‌ത്രീവിരുദ്ധമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായത്തിനും പിന്നാലെയാണ് മുസ്ലിം വനിതകള്‍ നിലപാട് വ്യക്തമാക്കിയത്. ശരീഅത്ത് നിയമത്തില്‍ സ്‌ത്രീ-പുരുഷ വിവേചനമില്ല. അസംതൃപ്ത വൈവാഹിക ജീവിതത്തേക്കാള്‍ ഉചിതമാണ് മുത്തലാഖ്. മുത്തലാഖ് നടത്തിയ സ്‌ത്രീകള്‍ക്ക് പുനര്‍വിവാഹത്തിന് വിലക്കില്ല. സ്‌ത്രീ-സമത്വത്തെകുറിച്ച് വാചലരാകുന്നവര്‍ നിയമ നിര്‍മ്മാണസഭകളിലും ജുഡീഷ്യറിയിലും സൈന്യത്തിലും സ്‌ത്രീ പ്രതിനിധ്യത്തിന്റെ കണക്ക് പരിശോധിക്കണം. മുത്തലാഖിനെതിരേയും ഏകസിവില്‍ നിയമത്തിന് വേണ്ടിയും വാദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവയ്‌ക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

മുസ്ലിം സ്‌ത്രീകള്‍ക്ക് കുടുംബത്തിലും സമൂഹത്തിലുമുള്ള അവകാശം ശരീഅത്ത് നിയമം ഉറപ്പ് വരുത്തുന്നുണ്ട്. ബഹുഭാര്യത്വം മുസ്ലിംങ്ങളില്‍ 3.5 ശതമാനമാണെങ്കില്‍ ഹിന്ദു സമുദായത്തില്‍ അത് 6.8 ശതമാനമാണെന്നും മുസ്ലിം വനിത സംഘടനാ നേതാക്കള്‍ പറഞ്ഞു.