ഹിന്ദുക്കളെ പോലെ 'രണ്ട് കുട്ടികള്‍' എന്ന ആശയം മുസ്ലിങ്ങളും പിന്തുടരണം: ഗുലാബ് ചന്ദ് കതാരിയ
മുസ്ലിങ്ങളും കുടുംബത്തില്‍ രണ്ട് കുട്ടികള്‍ മാത്രമേ ഉണ്ടാകൂ എന്ന് തീരുമാനിക്കണമെന്ന് രാജസ്ഥാൻ മുൻ മന്ത്രിയും പ്രതിപക്ഷ നേതാവുമായ ഗുലാബ്ചന്ദ് കതാരിയ.
ഉദയ്പൂർ: മുസ്ലിങ്ങളും കുടുംബത്തില്‍ രണ്ട് കുട്ടികള്‍ മാത്രമേ ഉണ്ടാകൂ എന്ന് തീരുമാനിക്കണമെന്ന് രാജസ്ഥാൻ മുൻ മന്ത്രിയും പ്രതിപക്ഷ നേതാവുമായ ഗുലാബ്ചന്ദ് കതാരിയ. ഹിന്ദുക്കള്‍ ഒരു കുടുംബത്തില്‍ രണ്ട് കുട്ടികൾ എന്ന പരിധി പിന്തുടരുമ്പോള്‍ മുസ്ലീങ്ങള്‍ ഇതേ നിയമങ്ങൾ പാലിക്കണമെന്നായിരുന്നു കതാരിയയുടെ പരാമര്‍ശം. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് കതാരിയ നടത്തിയ പരാമര്‍ശം ഇതിനോടകം തന്നെ വിവാദമായിരിക്കുകയാണ്.
ജനസംഖ്യാ വളര്‍ച്ച ഇങ്ങനെ തുടരുകയാണെങ്കിൽ എങ്ങനെ രാജ്യം മുന്നോട്ട് പോകും. ചില നിയമങ്ങളിൽ മാറ്റം വരുത്തണം. ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ ഇത് സംഭവിക്കൂ എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഗുലാബ്ചന്ദ് കതാരിയയെയാണ് ബിജെപി പ്രതിപക്ഷ നേതാവായി നിയോഗിച്ചത്.
.ബിജെപിയിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ് ഗുലാബ്ചന്ദ് കതാരിയ. കഴിഞ്ഞ 40 വര്‍ഷമായി രാഷ്ട്രീയത്തിൽ സജീവമാണ് അദ്ദേഹം. 1970ലാണ് ആദ്യമായി എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടത്. വസുന്ധര രാജെ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കതാരിയ 1993 മുതലുള്ള എല്ലാ ബിജെപി സര്‍ക്കാറുകളിലും മന്ത്രിയായിരുന്നു .