കൊച്ചി: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്.താന്‍ ഏതേ നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന് ഹാദിയ പറയുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഹാദിയുടെ അച്ഛന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ രാഹുല്‍ ഈശ്വരാണ് കൊച്ചിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പുറത്ത് വിട്ടത്. ഇത് സംബന്ധിച്ച കൂടുതല്‍ ദൃശ്യങ്ങള്‍ തന്‍റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട രാഹുല്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറായില്ല. 

തന്നെ ഇവിടെ നിന്ന് പുറത്ത് ഇറക്കണമെന്നും നാളെയോ മറ്റന്നാളോ താന്‍ കൊല്ലപ്പെട്ടേക്കുമെന്നും അച്ഛന്‍ തന്നെ കൊല്ലുമെന്ന ഭയം തനിക്കുണ്ടെന്നും ഹാദിയ രാഹുല്‍ പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നു. അച്ഛനെ അത്രമേല്‍ ദേക്ഷ്യം വരുന്നുണ്ടെന്നും തന്നെ തല്ലാറും ചവിട്ടാറുണ്ടെന്നും ഹാദിയ പറയുന്നു. വീണ്ടും കേസ് കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഹാദിയ മൂന്നാമത് ഒരിടത്ത് എത്തുന്നതിന് വേണ്ടിയാണ് വീഡിയോ പുറത്ത് വിടുന്നതെന്നും രാഹുല്‍ അവകാശപ്പെട്ടു.

നേരത്തെ ഹാദിയയ്ക്ക് മയക്കുമരുന്ന് നല്‍കി കിടത്തിയിരിക്കുകയാണെന്ന ആരോപണവുമായി ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ രംഗത്തുവന്നിരുന്നു.