ബീഹാറിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ട് പേരുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. വയറിളക്കം ബാധിച്ചാണ് അന്തേവാസികള്‍ മരിച്ചതെന്ന മാനസികാരോഗ്യ കേന്ദ്രം നടത്തിപ്പുകാരുടെ വിശദീകരണം നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. വിഷയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പട്ന: ബീഹാറിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ട് പേരുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. വയറിളക്കം ബാധിച്ചാണ് അന്തേവാസികള്‍ മരിച്ചതെന്ന മാനസികാരോഗ്യ കേന്ദ്രം നടത്തിപ്പുകാരുടെ വിശദീകരണം നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. വിഷയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രണ്ട് ദിവസം മുന്‍പാണ് മാനസികാരോഗ്യകേന്ദ്രത്തില്‍ 40കാരിയും 16കാരിയും മരിച്ചത്. വയറിളക്കം ബാധിച്ച് പട്ന മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചതെന്നാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ അധികൃതര്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ മരണം സംഭവിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഇതോടെയാണ് ഇരുവരുടെയും മരണത്തിലെ ദുരൂഹത വെളിപ്പെടുന്നത്. അജ്ഞാതന്‍റെ ഫോണ്‍ സന്ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സ്വാഭാവിക മരണമെന്ന് പൊലീസ് എഴുതിത്തള്ളിയ കേസില്‍ പുതിയ വഴിത്തിരിവ് ഉണ്ടാകുന്നത്.

അതേസമയം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും സ്ത്രീകളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന് കരുതുന്ന ഒരു ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് അന്തേവാസികളുടെ മരണവുമായി എതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂ.