ഇടുക്കി: മൂന്നാര്‍ എല്ലപ്പെട്ടി എസ്റ്റേറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു വര്‍ഷം മുമ്പ് മരിച്ചനിലയില്‍ കണ്ടെത്തിയ ഗണേഷിന്റെ (38) മ്യതദേഹം ഇന്ന് കുഴിമാടത്തില്‍ നിന്നും പുറത്തെടുക്കും. രാവിലെ 7 മണിയോടെ പോലീസ് സര്‍ജ്ജര്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തും. ഭാര്യ ഹേമലതയുടെ പരാതിയെ തുടര്‍ന്നാണ് മൂന്നാര്‍ സി.ഐ സാം ജോസിന്റെ നേത്യത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധനകള്‍ നടത്തുന്നത്. 

2016 ഡിസംബര്‍ 6 നാണ് എല്ലപ്പെട്ടി എസ്റ്റേറ്റിലെ ഫാക്ടറിക്ക് സമീപത്തെ പുല്‍മേട്ടില്‍ ഗണേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി ഒന്‍പതിന് ഫാക്ടറിയിലേക്ക് ജോലിക്ക് പോയ ഗണേഷിനെ പുലര്‍ച്ചെ പുല്‍മേട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണവാര്‍ത്ത ഭാര്യ ഹേമലത അറിയുന്നത് പുലര്‍ച്ചെ മൂന്നിനാണ്. വീട്ടില്‍ നിന്നും എത്തിയ ഹേമലത കടുത്ത തണുപ്പിലും ഭര്‍ത്താവിന്റെ ദേഹത്ത് ചൂടുള്ളതായി ബോധ്യപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് എസ്റ്റേറ്റിലെ കമ്പനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. 

മൃതദേഹം പോസ്റ്റുമാട്ടം ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും എസ്‌റ്റേറ്റിലെ ചിലര്‍ പണചിലവ് അധികമാകുമെന്ന് പറഞ്ഞ് ഹേമലതയെ പിന്‍തിരിപ്പിച്ചു. മൃതദേഹം കുഴിച്ചിടുന്നതിന് പകരം ദഹിപ്പിക്കുവാന്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ചിലര്‍ വാശിപിടിച്ചെങ്കിലും ഭാര്യ സമ്മതിക്കാതെവന്നതോടെ എസ്‌റ്റേറ്റ് സമീപത്തെ ചുടുകാട്ടില്‍ കുഴിച്ചിട്ടു. എന്നാല്‍ രാത്രിയില്‍ ജോലിക്കുപോയ ഗണേഷന്‍ രാത്രി പതിനൊന്നിന് വീട്ടിലേക്ക് മടങ്ങിയതായി ജീവനക്കാര്‍ പറഞ്ഞതും, മൃതദേഹം ദഹിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധം പ്രകടപ്പിച്ചതുമാണ് ഭാര്യയെ സംശയത്തിലാക്കിയത്. 

ഭര്‍ത്താവ് മരിച്ച് മുന്നുമാസം പിന്നിട്ടതോടെ മരണത്തിലെ ദുരൂഹത കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സംസ്ഥാന പോലീസിനും, മന്ത്രിമാര്‍ക്കും പരാതികള്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മ്യതദേഹം പുറത്തെടുത്ത് അന്വേഷണം നടത്താന്‍ പോലീസ് ശ്രമം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നാര്‍ എസ്.ഐ ലൈജുമോന്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും മ്യതദേഹം പുറത്തെടുക്കാന്‍ ആര്‍.ഡി.ഒയുടെ അനുമതിതേടുകയും ചെയ്തിരുന്നു. അനുമതി ലഭിച്ചതോടെയാണ് ഇന്ന് മൃതദേഹം പുറത്തെടുക്കുന്നത്.