50 ഗ്രാം എംഡിഎംഎ, 250 ഗ്രാം ചരസ്, കൊക്കെയ്ന്‍, ഹാഷിഷ് തുടങ്ങി രാജ്യാന്തര വിപണിയില്‍ ഒരു കോടിയോളം വില വരുന്ന ലഹരി മരുന്നാണ് എക്‌സൈസ് സംഘം പിടികൂടിയത്. വില കൂടിയ ലഹരി മരുന്ന് കൊച്ചിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തില്‍ ലഹരി മരുന്ന് കടത്താന്‍ ശ്രമിക്കവെ കൊച്ചി കുണ്ടന്നൂരില്‍ നിന്നാണ് മയക്ക് മരുന്ന് പിടിച്ചത്. വാഹനം ഓടിച്ച കൊച്ചി കുമ്പളം സ്വദേശി അനീഷിനെ അറസ്റ്റ് ചെയ്തു.

പിടികൂടിയ എംഡിഎംഎയുടെ ഒരു ചെറിയ കുപ്പിയ്ക്ക് 35,000 രൂപ വില വരും. എംഡിഎംഎ ഒരു തുള്ളി മതി ലഹരിയിലേക്ക് വീഴാന്‍. ചരസിന്റെ ചെറിയ പാക്കറ്റൊന്നിന് അയ്യായിരം രൂപ വരെയാണ് ലഹരി മരുന്ന് കച്ചവടക്കാര്‍ ഈടാക്കുന്നത്. കൊച്ചിയിലെ സ്ഥിരം ഇടാപാടുകാരായ യുവാക്കളെ ലക്ഷ്യമിട്ടാണ് പിടിയിലായ അനീഷ് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ലഹരി മരുന്ന് ഉപയോഗത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനമാണ് കൊച്ചി നഗരത്തിന്. വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയത സാഹചര്യത്തില്‍ പരിശോധന കര്‍ശനമക്കാനാണ് എക്‌സൈസിന്റെ തീരുമാനം.