അഹമ്മദാബാദ്: കോണ്‍ഗ്രസിനും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിനെ പരിഹസിച്ചും ഗുജറാത്ത് വികാരം ആളിക്കത്തിച്ചുമായിരുന്നു ഗുജറാത്തിലെ മോദിയുടെ ആദ്യ റാലി. കോൺഗ്രസിന് നയമോ നേതാവോ ഇല്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി താന്‍ ചായ വിറ്റിട്ടുണ്ടെന്നും എന്നാല്‍ രാജ്യത്തെ വിറ്റിട്ടില്ലെന്നും വ്യക്തമാക്കി. കോൺഗ്രസിന്റെ ജാതിവാദത്തെയും കുടുംബവാഴ്ചയെയും ബിജെപി വികസന രാഷ്ട്രീയം കൊണ്ട് തോൽപിക്കുമെന്ന് ഗുജറാത്തിലെ ഭുജ്ജിൽ മോദി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ലാലൻ മൈതാനത്തുനിന്നും ലാൽ കിലവരെ. പ്രധാനമന്ത്രി പദത്തിനായി 2014 ലോക് സഭാ തിരഞ്ഞെടുപ്പിൽ മോദി ആദ്യ യാത്ര തുടങ്ങിയത് ഈ ലാലൻ കോളേജ് മൈതാനത്തുനിന്നാണ്. ഗുജറാത്ത് വെല്ലുവിളി നേരിടാൻ തെരഞ്ഞെടുത്തതും ഇതേ മൈതാനം തന്നെ. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന കച്ചിൽ ഹിന്ദിയിൽ ഒരു വാക്കുപോലും പറയാതെ ഗുജറാത്ത് വികാരം ആളിക്കത്തിച്ചായിരുന്നു മോദിയുടെ പ്രസംഗം. ഗുജറാത്തിന്റെ പുത്രനായ തനിക്കെതിരെ കള്ളം പറയായാനായി ചിലരിവിടെ ചുറ്റിക്കറങ്ങുന്നുണ്ടെന്ന് രാഹുലിനെതിരെ ഒളിയമ്പെയ്തു. മുംബൈ ഭീകരാക്രമണം നടന്നപ്പോൾ യുപിഎ അനങ്ങാതിരുന്നെന്നു ഉറി ആക്രമണം നടത്തിയ ഭീകരർക്കെതിരെ തങ്ങൾ സർജിക്കൽ സ്ട്രൈക്ക് നടത്തി.

2001 ജനവുവരിയിൽ 20,000ലധികംപേർ കൊല്ലപ്പെട്ട ഭൂകമ്പം ഉണ്ടായപ്പോൾ ആശ്വാസവുമായി ബിജെപി പ്രവർത്തകർ എത്തിയതും മോദി ഓർമ്മിച്ചു. സൗരാഷ്ട്രയിലും ദക്ഷിണ ഗുജറാത്തിലുമായിമാണ് മോദിയുടെ ഇന്നത്തെ പര്യടനം. ജാതിനേതാക്കൾ കോൺഗ്രസിനൊപ്പം ചേർന്നതും സംസ്ഥാന സർക്കാരിനെതിരെയുളള ജനവികാരവും ജിഎസ്ടിയുമൊക്കെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ മോദി പ്രഭയിൽ ഇതിനെയൊക്കെ മറിതടക്കാമെന്ന് ബിജെപി വിശ്വസിക്കുന്നു.രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 93 മണ്ഡലങ്ങളിലേക്ക് നാമനിർദേശ പത്രിക നൽകാനുള്ള അന്തിമ തീയതി ഇന്നാണ്.