തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിലുള്ള അഖിലേന്ത്യ പണിമുടക്ക് തുടങ്ങി. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുക, കുറഞ്ഞ മാസവേതനം 18,000 രൂപയാക്കുക, കരാർ തൊഴിലാളികൾക്ക് മുഴുവൻ ആനുകൂല്യങ്ങളും നൽകുക തുടങ്ങിയ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ സമരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐ എന്‍ ടി യു സി, സി ഐ ടി യു, എ ഐ ടി യു സി തുടങ്ങിയ പ്രമുഖ യൂണിയനുകളെല്ലാം സമരരംഗത്ത് ഉണ്ട്. വാഹനങ്ങള്‍ തടയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. പെട്രോള്‍ പമ്പുകള്‍ അടഞ്ഞ് കിടക്കും. പത്രം, പാല്‍, ആശുപത്രി, അഗ്‌നിശമന സേന എന്നീ അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

10 സംസ്ഥാനങ്ങളില്‍ പണിമുടക്ക് ബന്ദായി മാറിയേക്കും. അതേസമയം തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍ ഭാഗികമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ബി എം എസ് ഉള്‍പ്പടെയുള്ള യൂണിയനുകള്‍ കഴിഞ്ഞ ദിവസം പണിമുടക്കില്‍നിന്ന് പിന്‍മാറിയിരുന്നു.തിരുവനന്തപുരത്ത് ഇന്നലെ രാത്രി പത്തുമണിയോടെ തന്നെ പണിമുടക്ക് ആരംഭിച്ചു. സർക്കാർ പ്രസ്സിലെ ജീവനക്കാരാണ് രാത്രി ഡ്യൂട്ടിക്ക് കയറാതെ പണിമുടക്കിയത്. സുരകഷാ ജീവനക്കാരൊഴികെ പ്രസ്സിൽ ആരും ജോലിക്ക് കയറിയില്ല.

പത്തരയോടെ പണിമുടക്കിയ തൊഴിലാളികൾ നഗരത്തിൽ പ്രകടനം നടത്തി. വി. ശിവൻ കുട്ടി അടക്കമുള്ള നേതാക്കൾ സമരത്തെ അഭിവാദ്യം ചെയ്തു. ടൈറ്റാനിയം, കെ.എസ്ആർ.ടിസി എന്നിവിടങ്ങളിലും രാത്രി ഷിഫ്റ്റ് ഉപേക്ഷിച്ച് തൊഴിലാളികൾ പണിമുടക്കിൽ പങ്കു ചേര്‍ന്നു.