കന്യാസ്ത്രീകൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ദേശീയ വനിത കമ്മീഷൻ
പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടാൻ പോകുന്ന സാഹചര്യത്തിൽ തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാൻ കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്ന നടപടി തടയണമെന്നും ഇതിനായി മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് കത്ത്.
ദില്ലി: കുറവിലങ്ങാട് മഠത്തിൽ കഴിയുന്ന കന്യാസ്ത്രീകളുടെ പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ വനിത കമ്മീഷൻ കത്തയച്ചു. മിഷണറീസ് ഓഫ് ജീസസിന്റെ സ്ഥലം മാറ്റൽ നടപടിക്കെതിരെ കന്യാസ്ത്രീകൾ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ സാക്ഷികളായ രണ്ട് കന്യാസ്ത്രീകളാണ് ദേശീയ വനിത കമ്മീഷന് പരാതി നൽകിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടാൻ പോകുന്ന സാഹചര്യത്തിൽ തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാൻ കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്ന നടപടി തടയണമെന്നും ഇതിനായി മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. സാക്ഷികളായ കന്യാസ്ത്രീകൾക്കും പരാതിക്കാരിയായ കന്യാസ്ത്രീക്കും മതിയായ സംരക്ഷണം നൽകണം എന്നും കത്തിൽ ആവശ്യപ്പെടുന്നു.