കാസര്‍കോട്: എയ്ഡ്‌സ് ബാധിതനായ യുവാവിനും ഒപ്പം താമസിക്കുന്ന യുവതിക്കും സ്വന്തം ഗ്രാമത്തിലേക്കും കോളനിയിലേക്കും ഊരുവിലക്ക് ഏര്‍പ്പെടുത്തി നാട്ടുകാര്‍. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പുനരധിവാസ ശ്രമങ്ങളും തടഞ്ഞാണ് നാട്ടുകാരുടെ വിലക്ക്. ഭക്ഷണത്തിന് പോലും മാര്‍ഗ്ഗമില്ലാതെ കാടുകളിലും കടത്തിണ്ണകളിലുമാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് യുവാവും യുവതിയും.

 സിപി എം ഭരിക്കുന്ന ദേലംപടി പഞ്ചായത്തിലെ കോളനിയിലാണ് മനുഷ്യത്വരഹിതമായി നടപടി. മുപ്പത്തിയാറുകാരനായ യുവാവിന് നേരത്തെ തന്നെ എച്ച് ഐ വി സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ഇതേ കോളനിയിലെ യുവതിയെയാണ് വിവാഹം ചെയ്തത്. എച്ച് ഐ വി പോസറ്റീവ് ആണെന്ന് തെളിഞ്ഞതോടെ നാട്ടുകാര്‍ ഊരു വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് ഇയാള്‍ മറ്റൊരു സ്ത്രീക്കൊപ്പം താമസം ആരംഭിച്ചതോടെ വിലക്ക് കര്‍ശനമാക്കുകയായിരുന്നു.

കേരള-കര്‍ണാടക അതിര്‍ത്തിയിലെ കാടുകളിലാണ് ഇരുവരുടെയും താമസം. തങ്ങളുടെ ഗ്രാമത്തിലേക്ക് എത്തിയാലും അവിടെ താമസിക്കാന്‍ അനുവദിക്കാറില്ലെന്നും ഇവര്‍ പറയുന്നു. ഇതേസമയം ഒപ്പമുള്ള സ്ത്രീക്ക് എച്ച് ഐ വി സ്ഥിരീകരിച്ചിട്ടില്ല. ഇവര്‍ പരിശോധനയ്ക്ക് തയാറാവുന്നില്ലെന്നാണ് സൂചന. ഇവരെ പുനരധിവസിപ്പിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം.